12 എംഎല്‍എമാര്‍, നേതാക്കള്‍; കമല്‍നാഥ് ബിജെപിയില്‍ ചേരുകയാണെങ്കില്‍ ഒപ്പം ചേര്‍ന്നേക്കും

എംഎല്‍എമാരെ കൂടാതെ കോണ്‍ഗ്രസ് നേതാക്കളും കമല്‍നാഥ് എടുക്കുന്ന തീരുമാനത്തിനൊപ്പം നില്‍ക്കും.
12 എംഎല്‍എമാര്‍, നേതാക്കള്‍; കമല്‍നാഥ് ബിജെപിയില്‍ ചേരുകയാണെങ്കില്‍ ഒപ്പം ചേര്‍ന്നേക്കും

ന്യൂഡല്‍ഹി: മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരുകയാണെങ്കില്‍ ഒപ്പം 12 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഒപ്പമുണ്ടാവുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യാ ടുഡേ ടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. എംഎല്‍എമാരെ കൂടാതെ കോണ്‍ഗ്രസ് നേതാക്കളും കമല്‍നാഥ് എടുക്കുന്ന തീരുമാനത്തിനൊപ്പം നില്‍ക്കും.

ബിജെപിയില്‍ ചേരുമോ എന്ന സംശയം തള്ളാതെയാണ് കമല്‍നാഥ് ഇന്ന് മാധ്യമങ്ങള്‍ക്ക് മറുപടി നല്‍കിയത്. എന്തെങ്കിലും ഉണ്ടെങ്കില്‍ അറിയിക്കുമെന്നും ആവേശഭരിതരാകേണ്ടതില്ലെന്നുമായിരുന്നു കമല്‍നാഥിന്റെ പ്രതികരണം. ബിജെപിയിലേക്ക് പോകില്ലെന്ന് ഉറപ്പിച്ച് പറയാന്‍ കമല്‍നാഥ് തയ്യാറായിട്ടില്ല. ഇതിനിടെ മകന്‍ നകുല്‍ നാഥ് തന്റെ സോഷ്യല്‍ മീഡിയ ബയോയില്‍ നിന്ന് കോണ്‍ഗ്രസ് എന്നത് എടുത്ത് മാറ്റിയതും ബിജെപിയിലേക്കെന്ന സംശയങ്ങളെ ബലപ്പെടുത്തുകയാണ്.

ഛിന്ദ്വാരയില്‍ നിന്ന് നകുലിന് ലോക്‌സഭയിലേക്ക് ബിജെപി ടിക്കറ്റ് നല്‍കാനുള്ള സാധ്യതയുണ്ട്. ഇക്കാര്യത്തിലെ തീരുമാനത്തിന് കാത്തിരിക്കുകയാണ് കമല്‍നാഥെന്നാണ് ലഭിക്കുന്ന സൂചനകള്‍. ചിന്ദ്വാര ലോക്‌സഭാ സീറ്റിനെ പ്രതിനിധീകരിക്കുന്ന കമല്‍നാഥിന്റെ മകന്‍ നകുല്‍ നാഥ് ഇവിടെ നിന്നും സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് ഇതുവരെ സ്ഥാനാര്‍ത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. കമല്‍നാഥ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് നേരത്തെ നകുല്‍നാഥ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. തുടര്‍ച്ചയായി ഒമ്പത് തവണ കമല്‍നാഥിനെ വിജയിപ്പിച്ച കോണ്‍ഗ്രസ് കോട്ടയാണ് ചിന്ദ്വാര. 2019 ലെ തിരഞ്ഞെടുപ്പില്‍, സംസ്ഥാനത്തെ മറ്റ് 28 സീറ്റുകളിലെല്ലാം ബിജെപി വിജയിച്ചപ്പോഴും ചിന്ദ്വാരയില്‍ വിജയിച്ചത് നകുല്‍ നാഥായിരുന്നു. കമല്‍നാഥിന് കോണ്‍ഗ്രസ് രാജ്യസഭാ സീറ്റ് നല്‍കാനുള്ള സാധ്യത വിരളമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ബിജെപിയിലേക്ക് ചേക്കേറുമെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്കുള്ള ഒഴുക്ക് തുടരുകയാണ്. മുന്‍ എംഎല്‍ ദിനേഷ് അഹിര്‍വാര്‍, കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിദിഷ രാകേഷ് കടാരെ എന്നിവര്‍ ഫെബ്രുവരി 12 ന് ബിജെപിയില്‍ ചേര്‍ന്നിരുന്നു. പാര്‍ട്ടിയുടെ വാതില്‍ തുറന്നിരിക്കുകയാണെന്ന്, കൂടുതല്‍ നേതാക്കളെ സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി ഡി ശര്‍മ്മ കഴിഞ്ഞ ദിവസമാണ് പറഞ്ഞത്. അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയില്‍ പങ്കെടുക്കാത്തതില്‍ അതൃപ്തരായ കോണ്‍ഗ്രസ് നേതാക്കളെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുകയാണ് ബിജെപി. മധ്യപ്രദേശില്‍ രാമക്ഷേത്ര ഉദ്ഘാടനം ബിജെപിക്ക് ഇതിനോടകം ഗുണകരമായി കഴിഞ്ഞിരിക്കുന്നു. എന്നാല്‍ വലിയ തിരിച്ചടിയാണ് ഇത് സംസ്ഥാനത്ത് കോണ്‍ഗ്രസിന് ഏല്‍പ്പിച്ചിരിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com