ആലപ്പുഴ: കൈനടിയിൽ ഡിവൈഎഫ്ഐ നേതാവായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ സിപിഐഎം ലോക്കൽ കമ്മിറ്റി അംഗമായ സുഹൃത്ത് അറസ്റ്റിൽ. ഡിവൈഎഫ്ഐ കാവാലം മേഖലാ സെക്രട്ടറിയും ലോക്കൽ കമ്മിറ്റി അംഗവുമായ അനന്തുവാണ് അറസ്റ്റിലായത്. ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മറ്റി അംഗമായ ആതിര തിലകിന്റെ മരണത്തിൽ പ്രേരണ കുറ്റം ചുമത്തിയാണ് അനന്തുവിനെ അറസ്റ്റ് ചെയ്തത്.
ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ നിരസിച്ചതിനെ തുടർന്ന് അനന്തു പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു. രാമങ്കരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ ആലപ്പുഴ സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു. ജനുവരി അഞ്ചിനാണ് വീട്ടിലെ കിടപ്പുമുറിയിൽ ആതിരയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആതിരയും അനന്തുവും തമ്മിലുള്ള വിവാഹം ബന്ധുക്കൾ നേരത്തെ നിശ്ചയിച്ച് ഉറപ്പിച്ചിരുന്നു.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)