തിരുവനന്തപുരം: സുരക്ഷ ആവശ്യപ്പെട്ട് കേരള സര്‍വ്വകലാശാല സെനറ്റ് അംഗങ്ങളുടെ ആവശ്യം അംഗീകരിച്ച് ഹൈക്കോടതി. ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്ത 13 പേരാണ് ഹര്‍ജി നല്‍കിയിരുന്നത്. സെനറ്റിലെ വിദ്യാര്‍ത്ഥി പ്രതിനിധിയായ എന്‍ ആസിഫ് നൽകിയ ഹര്‍ജിയാണ് പരിഗണിച്ചത്. സുരക്ഷ നല്‍കാന്‍ തയ്യാറെന്ന് പൊലീസും അറിയിച്ചു. സെനറ്റ് യോഗത്തില്‍ പങ്കെടുക്കുന്നതിന് ഭീഷണി നേരിടുന്നുവെന്നും പൊലീസ് സുരക്ഷ ഉറപ്പാക്കണമെന്നും ഹര്‍ജിനൽകിയിരുന്നു. ഹർജിയിൽ ഹൈക്കോടതി സർക്കാറിൻ്റെ നിലപാട് തേടിയിരുന്നു. ഇതെതുടർന്നാണ് ഹൈക്കോടതി ചാന്‍സലര്‍ നോമിനേറ്റ് ചെയ്ത സെനറ്റംഗങ്ങളുടെ ആവശ്യം അംഗീകരിച്ച് സുരക്ഷ നല്‍കാന്‍ അനുമതി നൽകിയത്.
ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്തവരെ കാലിക്കറ്റ് സര്‍വകലാശാലയില്‍ തടഞ്ഞെന്നും സമാന സാഹചര്യമുണ്ടാകാന്‍ ഇടയുണ്ടെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ചാന്‍സലര്‍ നാമനിര്‍ദ്ദേശം ചെയ്ത നാല് എബിവിപി പ്രവര്‍ത്തകരുടെ നാമനിര്‍ദ്ദേശം ഹൈക്കോടതി സ്‌റ്റേ ചെയ്തിട്ടുണ്ട്.
സിന്‍ഡിക്കേറ്റ് അംഗങ്ങളായ അഡ്വ. ജി മുരളീധരന്‍, ഡോ. ജെ എസ് ഷിജുഖാന്‍, മുന്‍ എംഎല്‍എ ആര്‍ രാജേഷ് എന്നിവരുടെ നിയമനം റദ്ദാക്കണമെന്ന് ആവശ്യമുണ്ടായിരുന്നു. ജസ്റ്റിസ് സിപി മുഹമ്മദ് നിയാസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്.