തിരുവനന്തപുരം: സപ്ലൈകോ കടുത്ത പ്രതിസന്ധിയിലാണെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. പത്ത് കൊല്ലമായി സബ്സിഡി വില കൂട്ടിയിട്ടില്ല. വിപണി വിലയെക്കാൾ 35% വില കുറച്ച് വിൽക്കാനാണ് പുതിയ തീരുമാനം. അഞ്ച് വർഷമായിട്ടും വിലയിൽ വ്യത്യാസം വരുത്തിയിരുന്നില്ല. മൂന്ന് മാസത്തിലൊരിക്കൽ വില പരിശോധിക്കുമെന്നും വിലയിലെ മാറ്റം സബ്സിഡി സാധനങ്ങളുടെ വിലയിൽ പ്രതിഫലിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വിപണി വില അനുസരിച്ച് വിലയിൽ വ്യത്യാസം വരും.
സപ്ലൈകോയുടെ നഷ്ടം കുറയ്ക്കുകയാണ് ലക്ഷ്യം. സ്ഥാപനം മെച്ചപ്പെടുത്തി എല്ലാ കാലത്തേക്കും നിലനിർത്തണം. ഇന്ത്യയില്‍ ഏറ്റവും വില കുറഞ്ഞ് സാധനങ്ങള്‍ വാങ്ങാന്‍ സാധിക്കുന്ന സംസ്ഥാനമാണ് കേരളം. വില വർധന ജനങ്ങളെ അധികം പ്രയാസപ്പെടുത്തില്ല. സപ്ലൈകോയുടെ കടബാധ്യതക്കുള്ള ഒറ്റമൂലി അല്ല വിലവർധന. കൂടുതൽ ചർച്ചകൾ നടത്തി ക്രമീകരണങ്ങൾ വരുത്തും. സപ്ലൈകോയുടെ നിസ്സഹായാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും ജി ആർ അനിൽ വ്യക്തമാക്കി. നിലവിൽ സബ്സിഡിയുള്ള 13 ഇനം സാധനങ്ങളുടെ വില വർധിപ്പിക്കാനാണ് കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായത്. വിപണി വിലയിൽ 35% സബ്‌സിഡി നൽകി വില പുതുക്കും.
വിപണിയിൽ വലിയ വിലവരുന്ന മുളകിനും ഉഴുന്നിനുമെല്ലാം സപ്ലൈകോയിൽ വൻ വിലവർദ്ധനയാണ് ഉണ്ടാവുക. ചെറുപയർ, ഉഴുന്ന്, കടല, വൻപയർ, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി എന്നിവയ്ക്ക് വില കൂടും. വൻപയറിന് ഏഴ് രൂപ കൂടും. ചെറുപയറിന് പത്ത് രൂപയും ഉഴുന്നിന് 26 രൂപയും കറുത്ത കടലയ്ക്ക് അഞ്ച് രൂപയും തുവരപ്പരിപ്പിന് 47 രൂപയും കൂടും. 65 രൂപയാണ് നിലവിൽ തുവരപ്പരിപ്പിന് വില. ഇതോടെ സപ്ലൈകോയിൽ തുവരപ്പരിപ്പിന്റെ വില ഏകദേശം 112 രൂപയാകും.