ബോർഡ്, കോർപറേഷൻ സ്ഥാനങ്ങൾ രാജിവയ്ക്കാനുള്ള തീരുമാനത്തിൽ നിന്ന് ആർജെഡി പിന്മാറി

ഇടതുമുന്നണി കൺവീനർ ഇ പി ജയരാജനും ആർജെഡി സംസ്ഥാന അദ്ധ്യക്ഷൻ എം വി ശ്രേയാംസ് കുമാറും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം
ബോർഡ്, കോർപറേഷൻ സ്ഥാനങ്ങൾ രാജിവയ്ക്കാനുള്ള തീരുമാനത്തിൽ നിന്ന് ആർജെഡി പിന്മാറി

തിരുവനന്തപുരം: ലോക്സഭാ സീറ്റ് നിർണ്ണയവുമായി ബന്ധപ്പെട്ട അതൃപ്തിക്ക് പിന്നാലെ ബോർഡ്, കോർപറേഷൻ സ്ഥാനങ്ങൾ രാജിവയ്ക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറി ആർജെഡി. സ്ഥാനങ്ങൾ രാജിവയ്ക്കില്ലെന്ന് ആർജെഡി വ്യക്തമാക്കി. ഇടതുമുന്നണി കൺവീനർ ഇ പി ജയരാജനും ആർജെഡി സംസ്ഥാന അദ്ധ്യക്ഷൻ എം വി ശ്രേയാംസ് കുമാറും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം. കടുത്ത തീരുമാനങ്ങൾ കൈകൊള്ളരുതെന്ന ഇടതുമുന്നണി അഭ്യർത്ഥന അംഗീകരിച്ചുവെന്നാണ് കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ആർജെഡി വ്യക്തമാക്കിയിരിക്കുന്നത്.

തിരുവനന്തപുരം സ്പിന്നിങ് മിൽ, അഗ്രോ ഇൻഡസ്ട്രിസ് കോർപ്പറേഷനും മൂന്ന് ബോർഡ് മെമ്പർ സ്ഥാനവുമാണ് ആർജെഡിക്ക് ഉള്ളത്. ഇടത് മുന്നണിയിൽ ഉറച്ചു നിൽക്കുമെന്നും ആർജെഡി വ്യക്തമാക്കി. ഈ രീതിയിൽ ഉള്ള അവഗണന ഇനി തുടരരുതെന്നും ആർജെഡി മുന്നണി കൺവീനറെ അറിയിച്ചു. ആർജെഡിയുമായി വിശദമായ ഉഭയകക്ഷി ചർച്ച നടത്താമെന്ന് എൽഡിഎഫ് കൺവീനറും അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം കോഴിക്കോട് ചേർന്ന ആർജെഡി ഭാരവാഹി യോഗത്തിൽ ഇടതുമുന്നണിയിലെ അവഗണനയ്ക്കെതിരെ രൂക്ഷവിമർശനം ഉയർന്നിരുന്നു. ആർജെഡിയുടെ കൈവശമുള്ള ബോർഡ്-കോർപ്പറേഷൻ സ്ഥാനങ്ങൾ രാജിവയ്ക്കാനും യോഗം തീരുമാനിച്ചിരുന്നു. സംസ്ഥാന ഭാരവാഹികളും ജില്ലാ പ്രസിഡൻ്റുമാരുമാണ് യോഗത്തിൽ പങ്കെടുത്തത്. നേരത്തെ ഒരു എംഎൽഎ മാത്രമുള്ള ആർജെഡിക്ക് ഇടതുമുന്നണി മന്ത്രി സ്ഥാനം നിഷേധിച്ചിരുന്നു. എംഎൽഎ ഉണ്ടായിട്ടും മുന്നണിയിൽ മന്ത്രിസ്ഥാനം നിഷേധിക്കപ്പെട്ട ഏകപാർട്ടി ആർജെഡിയാണ്. കഴിഞ്ഞ ഇടതുമുന്നണി യോഗത്തിൽ ആർജെഡി ലോക്സഭാ സീറ്റ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സീറ്റ് നിഷേധിച്ചിരുന്നു സോഷ്യലിസ്റ്റുകൾ സഹകരിക്കണം എന്ന് മുഖ്യമന്ത്രി അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com