റിപ്പോർട്ടർ മെഗാ പ്രീ പോൾ സർവെ: രാമക്ഷേത്രം കൊല്ലത്തും കാസർകോടും തിരഞ്ഞെടുപ്പ് വിഷയമാകില്ല

വിലക്കയറ്റം തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് 15 ശതമാനം പേർ കാസർകോടും 17.6 ശതമാനം പേർ കൊല്ലത്തും അഭിപ്രായപ്പെട്ടു
റിപ്പോർട്ടർ മെഗാ പ്രീ പോൾ സർവെ: രാമക്ഷേത്രം കൊല്ലത്തും കാസർകോടും തിരഞ്ഞെടുപ്പ് വിഷയമാകില്ല

അയോധ്യയിലെ രാമക്ഷേത്രം തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന വിഷയമാകില്ലെന്ന് റിപ്പോർട്ടർ മെഗാ പ്രീ പോൾ സർവെയിൽ പങ്കെടുത്ത കാസർകോട്, കൊല്ലം ലോക്സഭ മണ്ഡലത്തിലെ വോട്ടർമാർ. വരാൻ പോകുന്ന പാർലമെൻറ് തെരഞ്ഞെടുപ്പിൽ താങ്കൾ വോട്ട് രേഖപ്പെടുമ്പോൾ പ്രധാനപ്പെട്ട വിഷയമായി കണക്കാക്കുന്നത് എന്തായിരിക്കും എന്ന ചോദ്യത്തിന് കാസർകോട് 3 ശതമാനം ആളുകളും ആലപ്പുഴയിൽ 6 ശതമാനവും മാത്രമാണ് അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണം തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് അഭിപ്രായപ്പെട്ടത്.

വികസന പ്രവർത്തനങ്ങൾ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് കാസർകോട് 56.9 ശതമാനവും കൊല്ലത്ത് 25.4 ശതമാനവും അഭിപ്രായപ്പെട്ടു. വിലക്കയറ്റം തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് 15 ശതമാനം പേർ കാസർകോടും 17.6 ശതമാനം പേർ കൊല്ലത്തും ചൂണ്ടിക്കാണിച്ചു. തൊഴിലില്ലായ്മ തിരഞ്ഞെടുപ്പ് വിഷയമാണെന്ന് അഭിപ്രായപ്പെട്ടവർ കാസർകോട് 9 ശതമാനവും കൊല്ലത്ത് 7.6 ശതമാനവുമാണ്.

സ്ഥാനാർത്ഥിയുടെ വ്യക്തിത്വത്തിന് കാസർകോട് 7.1 ശതമാനം വോട്ട് ചെയ്യുമ്പോൾ കൊല്ലത്ത് 36.3 ശതമാനം വ്യക്തിത്വത്തെ പിന്തുണയ്ക്കുന്നു. രാജ്യസുരക്ഷ കാസർകോട് 3.5 ശതമാനത്തിന് പരിഗണനാ വിഷയമാകുമ്പോൾ കൊല്ലത്ത് 0.7 ശതമാനമാണ് ഇതൊരു വിഷയമായി കാണുന്നത്. അഴിമതി തിരഞ്ഞെടുപ്പ് വിഷയമായി കാസർകോട് 1.5 ശതമാനം പേരാണ് കാണുന്നതെങ്കിൽ കൊല്ലത്ത് 6.1 ശതമാനം ഇതേ അഭിപ്രായക്കാരാണ്. വരാൻ പോകുന്ന പാർലമെൻറ് തെരഞ്ഞെടുപ്പിൽ താങ്കൾ വോട്ട് രേഖപ്പെടുമ്പോൾ പ്രധാനപ്പെട്ട വിഷയമായി കണക്കാക്കുന്നത് എന്തായിരിക്കും എന്ന ചോദ്യത്തിന് കാസർകോട് 4 ശതമാനം അറിയില്ലെന്ന് അഭിപ്രായപ്പെട്ടപ്പോൾ കൊല്ലത്ത് 0.3 ശതമാനം പേരും സമാന അഭിപ്രായം പങ്കുവെച്ചു.

കാസർകോട് ലോക്സഭാ മണ്ഡലത്തിൽ എൽഡിഎഫ് വിജയിക്കുമെന്നാണ് റിപ്പോർട്ടർ മെഗാ പ്രീപോൾ സർവെ പ്രവചിക്കുന്നത്. കാസർകോട് മണ്ഡലം എൽഡിഎഫ് തിരിച്ച് പിടിക്കുമെന്ന് സർവെയിൽ പങ്കെടുത്ത 41.7 ശതമാനം പേർ അഭിപ്രായപ്പെട്ടു. യു ഡി എഫ് വിജയിക്കുമെന്ന് 38.6 ശതമാനം പേരും കാസർകോട് ബിജെപിക്കൊപ്പമെന്ന് 16.8 ശതമാനം പേരും അഭിപ്രായപ്പെട്ടു. അറിയില്ലെന്നായിരുന്നു 2.9 ശതമാനത്തിൻ്റെ പ്രതികരണം. 

കൊല്ലം ലോക്സഭാ മണ്ഡലം യുഡിഎഫ് നിലനിർത്തുമെന്ന് റിപ്പോർട്ടർ മെഗാ പ്രീപോൾ സർവെ പ്രവചിച്ചു. ആർഎസ്പിയുടെ സിറ്റിങ്ങ് സീറ്റായ കൊല്ലം യുഡിഎഫ് നിലനിർത്തുമെന്നാണ് സർവെയിൽ പങ്കെടുത്ത 53.1 ശതമാനം പേർ അഭിപ്രായപ്പെട്ടത്. വിജയം എൽഡിഎഫിന് ഒപ്പമെന്ന് 33.4 ശതമാനം പേരും കൊല്ലത്ത് ബിജെപി വിജയിക്കുമെന്ന് 12.9 ശതമാനം പേരും അഭിപ്രായപ്പെട്ടു. അറിയില്ലെന്നായിരുന്നു 0.6 ശതമാനത്തിൻ്റെ പ്രതികരണം.

2024 ജനുവരി 28 മുതൽ ഫെബ്രുവരി എട്ട് വരെയുള്ള ജനാഭിപ്രായങ്ങളാണ് സർവെയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. രണ്ട് ലോക്സഭാ മണ്ഡലങ്ങളിലെയും 19223 വോട്ടർമാർ വീതം പങ്കാളികളായ സാമ്പിൾ സർവെയിലൂടെയാണ് അഭിപ്രായം ക്രോഡീകരിച്ചിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൻ്റെ ജനഹിതം അറിയുന്നതിന് വേണ്ടി തയ്യാറാക്കിയതാണ് റിപ്പോർട്ടർ മെഗാ പ്രീപോൾ സർവെ. കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലെയും ജനവികാരം പ്രതിഫലിക്കുന്ന അഭിപ്രായങ്ങൾ ക്രോഡീകരിച്ചാണ് റിപ്പോർട്ടർ ടിവിയുടെ സർവെ തയ്യാറാക്കിയിരിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com