പാലക്കാട്: അകത്തേത്തറയില്‍ ക്ഷേമ പെന്‍ഷന്‍ ലഭിക്കാതെ ദുരിതത്തിലായ 92കാരിയും മകളും ജില്ലാ കളക്ടര്‍ക്ക് ഇന്ന് പരാതി നല്‍കും. ആറ് മാസത്തെ പെന്‍ഷന്‍ മുടങ്ങിയ കുടുംബം ഇന്നലെ അകത്തേത്തറ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചിരുന്നു.
പഞ്ചായത്ത് ഓഫീസിന് മുന്നില്‍ കട്ടിലിട്ട് അതിൽ പാർവ്വതിയമ്മയെ കിടത്തിയായിരുന്നു പ്രതിഷേധിച്ചത്. പെൻഷൻ മുടങ്ങിയതോടെ മരുന്നിനും ഭക്ഷണത്തിനും വഴില്ലാതെ ആയി എന്ന് കുടുംബം പറഞ്ഞു. മണിക്കൂറുകളോളം പ്രതിഷേധിച്ചിട്ടും കുടുംബത്തെ ജില്ലാ ഭരണകൂടം തിരിഞ്ഞുനോക്കിയിരുന്നില്ലെന്നും ആക്ഷേപമുണ്ട്.
ഇന്നലെ പൊലീസെത്തി ആശ്വസിപ്പിച്ച് വീട്ടിലേക്ക് അയച്ചെങ്കിലും തുക കിട്ടും വരെ പ്രതിഷേധം തുടരുമെന്ന് ഇരുവരും പൊലീസിനോട് പറഞ്ഞിരുന്നു. എന്നാൽ ഇതിന് പിന്നാലെയാണ് പാർവ്വതിയമ്മയ്ക്കും മകൾക്കും സഹായം വാഗ്ദനം ചെയ്ത് സുരേഷ് ഗോപി രംഗത്തെത്തിയത്. സര്‍ക്കാര്‍ പെന്‍ഷന്‍ നല്‍കുന്നത് വരെ താന്‍ ഇരുവര്‍ക്കും പെന്‍ഷന്‍ തുക നല്‍കുമെന്ന് സുരേഷ് ഗോപി കുടുംബത്തെ അറിയിച്ചു. തത്കാലം സമരം അവസാനിപ്പിച്ച് മടങ്ങണമെന്നും സുരേഷ് ഗോപി കുടുംബത്തോട് ആവശ്യപ്പെട്ടു. അതേസമയം സുരേഷ് ഗോപിയുടെ സഹായം സന്തോഷത്തോടെ സ്വീകരിക്കുന്നതായി കുടുംബവും പ്രതികരിച്ചു.