തിരുവനന്തപുരം: എക്‌സാലോജിക് വിഷയം നിയമസഭയിൽ ഉന്നയിക്കുന്നതിനുള്ള മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ശ്രമം തടഞ്ഞ് സ്പീക്കര്‍. വ്യക്തമായ രേഖകൾ സമർപ്പിക്കണമെന്നും അല്ലാതെയുള്ള ആരോപണം ഉന്നയിക്കുന്നതിന് അനുമതി ഇല്ലെന്ന് സ്പീക്കർ പറഞ്ഞു. ഒരു ഫോട്ടോസ്റ്റാറ്റ് കടലാസ് കൊണ്ടു വന്നു സഭയുടെ വിശുദ്ധി കളയാൻ അനുവദിക്കില്ല. ഇത് ചട്ട പ്രകാരമല്ലെന്ന് സ്പീക്കർ പറഞ്ഞു. തുടർന്ന് മാത്യു കുഴല്‍നാടന്‍റെ മൈക്ക് സ്പീക്കര്‍ ഓഫ് ചെയ്തു.
സംഭവത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങി പോയി. ചട്ടം അനുസരിച്ച് കത്ത് നൽകിയിട്ടും വിഷയം ഉന്നയിക്കാൻ അനുവദിക്കാത്തത് ജനാധിപത്യ വിരുദ്ധ നടപടിയാണെന്ന് മാത്യു കുഴൽനാടൻ കുറ്റപ്പെടുത്തി. ആരോപണത്തിന് അടിസ്ഥാനമായ രേഖ വേണമെന്ന് സ്പീക്കറുടെ ഓഫീസ് ആവശ്യപ്പെട്ടിരുന്നു. അത് നൽകുകയും ചെയ്തു. എന്നിട്ടും എന്തുകൊണ്ട് അനുമതി നിഷേധിച്ചുവെന്ന് മനസിലാകുന്നില്ലെന്ന് മാത്യു കുഴല്‍നാടന്‍ വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു.
എംഎൽഎ എന്ന നിലയിൽ ഏറ്റവും ഉത്തരവാദിത്തത്തോടെ വിഷയം അവതരിപ്പിക്കാവുന്ന വേദിയാണ് നിയമസഭ. കേവലം ആരോപണമല്ല, വ്യക്തമായ തെളിവുകൾ നിയമസഭയ്ക്ക് മുന്നിൽ വയ്ക്കുക എന്ന് പറഞ്ഞാൽ കേരളത്തിലെ പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുക എന്നതാണ്. അത് നിഷേധിച്ച സ്പീക്കറുടെ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. പാർട്ടിയുടെ അനുമതിയോടെ വിഷയം പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുമെന്നും മാത്യു കുഴല്‍നാടന്‍ കൂട്ടിച്ചേര്‍ത്തു.