മാനന്തവാടി: വയനാട് പടമലയില്‍ ഒരാളെ ആക്രമിച്ച് കൊലപ്പെടുത്തിയ ബേലൂര്‍ മഗ്നയെന്ന കാട്ടാനയെ മയക്കുവെടിവെച്ച് പിടി കൂടാനുള്ള ദൗത്യം ഊര്‍ജജിതമാക്കി. ദൗത്യസംഘത്തില്‍ 200 അംഗങ്ങളെയാണ് നിയോഗിച്ചിട്ടുള്ളത്. ഇന്ന് അതിരാവിലെ തന്നെ ആനയെ പിടികൂടാനുള്ള ദൗത്യം തുടങ്ങി.
കാട്ടാനയുടെ ലൊക്ഷേഷന്‍ തിരിച്ചറിഞ്ഞത് പ്രകാരം ദൗത്യ സംഘം 10 ടീമായി പിരിഞ്ഞ് കാട്ടാന എത്തിച്ചേരുവാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിരീക്ഷണം തുടരുകയാണ്. മണ്ണുണ്ടി ഭാഗത്ത് കാട്ടാനയെ മയക്കുവെടി വെക്കുന്നതിനായി വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തില്‍ സന്നാഹങ്ങള്‍ സജ്ജമായിട്ടുണ്ട്. ഓപ്പറേഷന്‍ മഗ്ന ദൗത്യത്തില്‍ നാല് കുങ്കിയാനകളെയും ഉപയോഗിക്കുന്നുണ്ട്.
ഏകദേശം 100 മീറ്റര്‍ അടുത്തുവരെ കാട്ടാനയുടെ സാന്നിധ്യം ലഭിച്ചിരുന്നു. നോര്‍ത്ത് വയനാട്, സൗത്ത് വയനാട്, വയനാട് വന്യജീവി സങ്കേതം, നിലമ്പൂര്‍ സൗത്ത്, നോര്‍ത്ത് മണ്ണാര്‍ക്കാട്, കോഴിക്കോട് ആര്‍ആർടി വിഭാഗത്തിലെ 200ഓളം ജീവനക്കാരും ദൗത്യ സംഘത്തില്‍ പങ്കെടുക്കുന്നുണ്ട്. വനംവകുപ്പ് ഉന്നതതല ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. അനുകൂല സാഹചര്യം ലഭിച്ചു കഴിഞ്ഞാല്‍ ഉടന്‍ തന്നെ ആനയെ മയക്കുവെടി വെക്കാന്‍ ദൗത്യ സംഘം സജ്ജമാണ്.