പാലക്കാട്: മുതലമടയിലെ യുവാക്കളുടെ തിരോധാനം സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷിക്കും. ചപ്പക്കാട് ലക്ഷംവീട് കോളനിയില്‍ നിന്ന് സ്റ്റീഫന്‍, മുരുകേശന്‍ എന്നീ യുവാക്കളെ കാണാതായ കേസാണ് സംസ്ഥാന ക്രൈം ബ്രാഞ്ച് ഏറ്റെടുത്തത്.
2021 ഓഗസ്റ്റ് 30-ന് രാത്രി 10 മുതലാണ് യുവാക്കളെ കാണാതായത്. ആദ്യം ലോക്കല്‍ പൊലീസും തുടര്‍ന്ന് ജില്ലാ ക്രൈംബ്രാഞ്ചും അന്വേഷണം നടത്തിയ കേസാണ് സംസ്ഥാന ക്രൈം ബ്രാഞ്ച് ഏറ്റെടുത്തത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എസ് ഷംസുദ്ദീനാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്. കേസ് സിബിഐക്ക് കൈമാറണമെന്ന് ആവശ്യം ഉയരുന്ന ഘട്ടത്തിലാണ് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തത്.
ഇരുവരെയും കാണാതായ അന്ന് സാമുവൽ ജോലി ചെയ്തിരുന്ന തോട്ടത്തിന്റെ ഭാഗത്തേക്ക് ഇവർ പോകുന്നത് നാട്ടുകാർ കണ്ടതായി കൊല്ലങ്കോട് പൊലീസ് സ്ഥിരീകരിച്ചിരുന്നു. സാമുവൽ ഉപയോഗിച്ചിരുന്ന ഫോൺ അന്നു രാത്രി 10.30 യോടെ ഓഫായതിനാൽ സൈബർസെല്ലിന്റെ സഹായത്തോടെയുള്ള അന്വേഷണം മുന്നോട്ടു പോയില്ല. പൊലീസ് നായയെ കൊണ്ടുവന്ന് തോട്ടത്തിലും പരിസര പ്രദേശങ്ങളിലും പരിശോധന നടത്തിയെങ്കിലും തലേന്ന് മഴ ഉണ്ടായിരുന്നതിനാൽ അതും ഫലം കണ്ടില്ല. എന്നാൽ കള്ള് ചെത്തുന്ന ഒരു തോട്ടത്തിലെത്തിയ നായ ഒരു ഷെഡിനു ചുറ്റും ഓടിയിരുന്നു. ഈ ഭാഗത്താണ് ഇവരുടെ ഫോൺ ഓഫായത് എന്നതിനാൽ ദുരൂഹത വർധിച്ചു.
മണ്ണിനടിയിലുള്ള മൃതശരീരം തിരിച്ചറിയാൻ ശേഷിയുള്ള ബെൽജിയം നായയുടെ പരിശോധനയിലും തുമ്പൊന്നും ലഭിച്ചില്ല. ഡ്രോൺ ഉപയോഗിച്ചും വനംവകുപ്പിനൊപ്പം നടത്തിയ തിരച്ചിലിലും കാര്യമായൊന്നും കണ്ടെത്താനായില്ല.
സാമുവലിന്റെ കുടുംബത്തിൽ അനിയൻ മാത്രമാണ് ഉള്ളത്. മുരുകേശനെ കാണാതാകുമ്പോൾ ഇദ്ദേഹത്തിന്റെ കുഞ്ഞിന് മൂന്ന് മാസമായിരുന്നു പ്രായം. ഭാര്യയും കുഞ്ഞും തമിഴ്നാട്ടിൽ ബന്ധുവിന്റെ വീട്ടിലാണ് കഴിയുന്നത്. ഇരുവരുടെയും കുടുംബങ്ങൾക്ക് സർക്കാർ സാമ്പത്തികസഹായം നല്‍കണമെന്ന് നിരവധി തവണ ആവശ്യമുയർന്നെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ല. സാമ്പത്തികസഹായം ലഭ്യമാക്കുന്നതിനും ഹേബിയസ് കോർപസ് ഹർജി നൽകുന്നതിനും കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് മുതലമടയിലെ മനുഷ്യാവകാശ പ്രവർത്തകർ.