മാനന്തവാടി: വയനാട് പടമലയില്‍ ഒരാളെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടാന ബേലൂര്‍ മഗ്നയെ മയക്കുവെടി വെക്കുന്ന കാര്യം പ്രതിസന്ധിയിലെന്ന് സൂചന. ആന നടന്നുനീങ്ങുന്നത് വലിയ വെല്ലുവിളിയാണെന്നാണ് ലഭിക്കുന്ന വിവരം. ആനയെ ഒരുവട്ടം മയക്കുവെടി വച്ചെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്.
ചെമ്പകപ്പാറ ഭാഗത്തുനിന്ന് ആന മണ്ണുണ്ടി ഭാഗത്തേക്ക് പോയെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. ദൗത്യസംഘം അരികിലെത്തിയപ്പോഴേക്ക് ആന അവിടെനിന്ന് മാറിപ്പോകുകയായിരുന്നു. ദൗത്യം സങ്കീർണമാകുന്നതായാണ് സൂചന. ഈ സാഹചര്യത്തിൽ ഓപ്പറേഷൻ ബേലൂർ മഗ്ന നീളാനാണ് സാധ്യത. വനംവകുപ്പ് ഉദ്യോഗസ്ഥർ കാര്യങ്ങൾ വിശദീകരിക്കണമെന്ന് നാട്ടുകാരുടെ ഭാഗത്തുനിന്ന് ആവശ്യമുയർന്നിട്ടുണ്ട്. മണ്ണുണ്ടി ലക്ഷ്യമാക്കി നീങ്ങുന്ന ആനയെ ദൗത്യസംഘം പിന്തുടരുകയാണ്.
ട്രാക്ക് ചെയ്തതിന് പിന്നാലെ തന്നെ ആനയെ ദൗത്യസംഘം ചെമ്പകപ്പാറയിൽ വളഞ്ഞിരുന്നു. വെറ്റിനറി സംഘവും ഒപ്പമുണ്ട്. നാല് കുംകിയാനകളാണ് മോഴയാനയെ തളക്കുന്നതിനായി എത്തിയിരിക്കുന്നത്. മുത്തങ്ങയിലേക്കാകും ആനയെ കൊണ്ടുപോകുക. തുടര്‍ന്നുള്ള കാര്യങ്ങള്‍ പിന്നീടാകും തീരുമാനിക്കുക.
പടമല മുട്ടങ്കര സ്വദേശി പനച്ചിക്കല്‍ അജീഷാണ് ഇന്നലെ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചത്. ഇയാളെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കര്‍ണാടകയില്‍ നിന്ന് പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ച് കാട്ടില്‍ തുറന്നു വിട്ട കാട്ടാനയാണ് ബേലൂര്‍ മാഗ്ന. ചാലിഗദ്ധ ആദിവാസി കോളനിക്ക് സമീപമാണ് ആനയുടെ ആക്രമണമുണ്ടായത്. മതില്‍ തകര്‍ത്ത് വീട്ടിലേക്ക് കയറിവന്ന ആന അജീഷിനെ ഓടിച്ചിട്ട് ആക്രമിക്കുകയായിരുന്നു.