പത്തനംതിട്ട: ലോക്സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥി ആരാകണം എന്ന കാര്യത്തിൽ പാർട്ടിയിൽ ഭിന്നാഭിപ്രായം. പത്തനംതിട്ടയിൽ നായർ സ്ഥാനാർഥി മതിയെന്നാണ് സംസ്ഥാന ഘടകത്തിന്റെ നിലപാട്. എന്നാൽ, ഇവിടെ ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ള സ്ഥാനാർത്ഥിയെ നിർത്തി പരീക്ഷണത്തിന് മുതിരാനാണ് ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശം.
അടുത്തിടെ പാർട്ടിയിലെത്തിയ പി സി ജോർജിന്റെ പേരിനാണ് ദേശീയ നേതൃത്വം മുൻഗണന നൽകുന്നത്. എന്നാൽ, സ്ഥാനാർത്ഥിയായി കുമ്മനം രാജശേഖരന്റെ പേരാണ് സംസ്ഥാന ഘടകം നിർദേശിക്കുന്നത്. സ്ഥാനാർത്ഥിയായി കുമ്മനം രാജശേഖരനെ തീരുമാനിച്ചാൽ പി സി ജോർജിനെ സംസ്ഥാന ഭാരവാഹിയാക്കുമെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. ജോർജിന്റെ ജനപക്ഷം പാർട്ടിയിൽ നിന്ന് ബിജെപിയിലേക്കെത്തിയവരെ പ്രത്യേകം പരിഗണിക്കും. ഷോൺ ജോർജ് സംസ്ഥാന ഭാരവാഹിയാകുമെന്നും സൂചനയുണ്ട്. ജനപക്ഷത്ത് നിന്നുള്ള മറ്റ് നേതാക്കളെ പരിഗണിയ്ക്കാൻ പ്രത്യേക കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്
ബുധനാഴ്ചയാണ് പി സി ജോർജും മകൻ ഷോൺ ജോർജും ബിജെപിയിൽ ചേർന്നത്. പി സി ജോർജിന്റെ ജനപക്ഷം പാർട്ടി ബിജെപിയിൽ ലയിക്കുകയും ചെയ്തു. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി മുന്നണിയുടെ ഭാഗമായിരുന്ന പി സി ജോര്‍ജ് അടുത്തിടെ വീണ്ടും മുന്നണിയുടെ ഭാഗമാകാനുള്ള താല്‍പര്യം അറിയിക്കുകയായിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയുള്ള ജോര്‍ജിന്റെ വരവ് ഗുണകരമാകുമെന്ന വിലയിരുത്തലാണ് ബിജെപി ദേശീയനേതൃത്വത്തിനുള്ളത്. പത്തനംതിട്ടയിൽ ബിജെപിക്ക് രണ്ട് ലക്ഷത്തിതൊണ്ണൂറായിരം വോട്ടിൻ്റെ ബലമുണ്ട് . ശബരിമല പ്രക്ഷോഭത്തിൻ്റെ ഊർജത്തിൽ കെ സുരേന്ദ്രൻ നേടിയ ഈ വോട്ടിനൊപ്പം പി സി ജോർജ് പ്ലസ് ക്രിസ്ത്യൻ ഘടകങ്ങൾ ചേരുമ്പോൾ ജയസാധ്യതയുണ്ടെന്നാണ് ദേശീയ നേതൃത്വത്തിൻ്റെ കണക്ക് കൂട്ടൽ.