കൊച്ചി: സാഹിത്യ അക്കാദമി ചെയർമാൻ കെ സച്ചിദാനന്ദൻ ക്ലീഷേ എന്ന് പറഞ്ഞ് അപമാനിച്ച പാട്ട് ഹിറ്റാക്കി കാണിക്കുമെന്ന് കവി ശ്രീകുമാരൻ തമ്പി. രണ്ട് മാസത്തിനകം പാട്ട് റെക്കോർഡ് ചെയ്ത് യുട്യൂബിൽ പ്രസിദ്ധീകരിക്കും. ജനങ്ങൾ പാട്ട് അംഗീകരിക്കുമെന്നതിൽ ഒരു സംശയവുമില്ല. കേരള സാഹിത്യ അക്കാദമിക്ക് വേണ്ടി ഒരു രചനയും നടത്താൻ തയ്യാറല്ലെന്നും, അവരിൽ നിന്ന് ഒരു അവാർഡ് പോലും സ്വീകരിക്കില്ലെന്നും ശ്രീകുമാരൻ തമ്പി റിപ്പോർട്ടറിനോട് പറഞ്ഞു.
വിവാദങ്ങൾക്കിടെ, കേരളഗാനം പാട്ട് പാടികൊണ്ടായിരുന്നു ശ്രീകുമാരൻ തമ്പിയുടെ മറുപടി. സച്ചിദാനന്ദൻ ക്ലീഷേ എന്ന് പറഞ്ഞ കവിതയിലെ, പദങ്ങൾ എണ്ണി എണ്ണി പറഞ്ഞ ശ്രീകുമാരൻ തമ്പി ഇതിലെ അംഗീകരിക്കാൻ കഴിയാത്ത പദം ഏതെന്ന് വ്യകതമാക്കണമെന്നും പറയുന്നു. എഴുതി നൽകിയ കവിതയ്ക്ക് സാഹിത്യ അക്കാദമി കമ്മിറ്റിയുടെ അപ്പ്രൂവൽ വാങ്ങേണ്ട ഗതികേടില്ലെന്ന് അദ്ദേഹം ആവർത്തിച്ചു.
തന്റെ പാട്ടിനെ വിമർശിച്ച സച്ചിദാനന്ദന്‍ സ്വയം പ്രഖ്യാപിത 'അന്താരാഷ്ട്ര കവി' ആണെന്നും ശ്രീകുമാരൻ തമ്പി പരിഹസിച്ചു. എന്തിരുന്നാലും പാട്ട് അധികം വൈകാതെ യൂട്യൂബില്‍ വരുന്നതോടെ പാട്ടിന്റെ സൗന്ദര്യം ജനങ്ങൾ തീരുമാനിക്കട്ടെ എന്നാണ് ശ്രീകുമാരൻ തമ്പിയുടെ നിലപാട്.