തിരുവനന്തപുരം: കേന്ദ്ര സർക്കാരിനെതിരായ പ്രമേയം ഐകകണ്ഠേന പാസാക്കി നിയമസഭ. ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച പ്രമേയം പ്രതിപക്ഷത്തിന്റെ അഭാവത്തിലാണ് പാസാക്കിയത്. ധനകാര്യ കമ്മീഷൻ ശുപാർശ കാറ്റിൽ പറത്തി ഗ്രാൻഡുകൾ തടഞ്ഞുവച്ചു. കേന്ദ്ര നടപടി ഫെഡറലിസത്തിന്റെ കടയ്ക്കൽ കത്തി വയ്ക്കുന്നതാണ്. ഭരണഘടനാദത്തമായി സംസ്ഥാനങ്ങൾക്കുള്ള അധികാരങ്ങളെല്ലാം തന്നെ നഷ്ടപ്പെടുത്തുന്ന അവസ്ഥയിലേക്കാണ് കേന്ദ്ര സർക്കാരിൻ്റെ ചില നടപടികൾ എത്തിച്ചിരിക്കുന്നത് എന്ന് പ്രമേയത്തിൽ വിമർശനം ഉന്നയിച്ചു.
സംസ്ഥാനങ്ങളുടെ സാമ്പത്തികാധികാരങ്ങൾക്കും നിയമനിർമ്മാണ അധികാരങ്ങൾക്കും മേൽ വലിയ രീതിയിലുള്ള കടന്നുകയറ്റമാണ് അടുത്ത കാലത്ത് രാജ്യത്ത് നടന്നുവരുന്നത്. ഭരണഘടനാദത്തമായി സംസ്ഥാനങ്ങൾക്കുള്ള അധികാരങ്ങളെല്ലാം തന്നെ നഷ്ടപ്പെടുത്തുന്ന അവസ്ഥയിലേക്കാണ് കേന്ദ്ര സർക്കാരിൻ്റെ ചില നടപടികൾ എത്തിച്ചിരിക്കുന്നത്.
15-ാം ധനകാര്യ കമ്മീഷൻ സംസ്ഥാനത്തിന്റെ നിശ്ചയിച്ചപ്പോൾത്തന്നെ വലിയ നഷ്ടമാണ് കേരളത്തിനുണ്ടായത്. വിഹിതം അതിനു പുറമേയാണ് കമ്മീഷൻ്റെ അംഗീകരിക്കപ്പെട്ട ശുപാർശകളെ മറികടന്നുകൊണ്ട് കേന്ദ്രം കേരളത്തിൻ്റെ വായ്പാപരിധി 2021-22 മുതൽ മുൻകാല പ്രാബല്യത്തോടെ വെട്ടിക്കുറച്ചത്. ഇതോടൊപ്പം ലഭിക്കേണ്ട ഗ്രാന്റുകൾ തടഞ്ഞുവയ്ക്കുന്ന അവസ്ഥയുമുണ്ടാകുന്നു. ഇതെല്ലാം തന്നെ ഫെഡറൽ സംവിധാനത്തിന്റെ കടയ്ക്കൽ കത്തിവെയ്ക്കുന്ന നടപടികളാണെന്ന കാര്യത്തിൽ സംശയമില്ലെന്ന് പ്രമേയത്തിൽ പറയുന്നു.
കേന്ദ്രത്തിനെതിരായ പ്രമേയത്തെ പിന്തുണയ്ക്കാതിരിക്കാൻ നാടകം കാണിച്ച് ഇറങ്ങി പോവുകയാണ് പ്രതിപക്ഷം ചെയ്തതെന്ന് കെ എൻ ബാലഗോപാൽ ആരോപിച്ചു. പ്രമേയം ഐകകണ്ഠേന അംഗീകരിക്കേണ്ടി വരും. അത് കൊണ്ട് ഡൽഹിയിൽ ഇരിക്കുന്നവർക്ക് വിഷമം തോന്നും എന്ന് കരുതിയാണ് ഇറങ്ങി പോയത് എന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ധനമന്ത്രിക്കെതിരെ പ്രതിപക്ഷം അവകാശലംഘന നോട്ടീസ് നൽകിയിട്ടുണ്ട്.