തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ഇടക്കാല ബജറ്റ് കർഷകർക്ക് വളരെ നിരാശയേകുന്ന ബജറ്റാണെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി. രാസവളങ്ങളുടെ സബ്സിഡി വെട്ടിക്കുറച്ചത് കര്‍ഷകരോടുള്ള വെല്ലുവിളിയാണ്. രാജ്യത്തിന്റെ നട്ടെല്ലായ കർഷകർക്കായി പ്രഖ്യാപിച്ച കിസാൻ സമ്മാൻ പദ്ധതിയുടെ തുക വർദ്ധിപ്പിക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നുവെങ്കിലും കൂട്ടിയിട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
യൂറിയയ്ക്ക് 2022-23 ല്‍ 165217 കോടി രൂപയായിരുന്ന സബ്സിഡി. ഇത് പടിപടിയായി കുറച്ച് 119000 കോടി രൂപയാക്കി. ന്യൂട്രിയന്റ് ബേസ്ഡ് സബ്സിഡി 2022-23 ല്‍ 86122 കോടി രൂപയായിരുന്നത് കുറച്ച് 45000 കോടി ആക്കി. തൊഴിലുറപ്പു പദ്ധതിയുടെയും സാമൂഹ്യ സുരക്ഷാ പെൻഷനുകളുടെയും ബജറ്റ് വിഹിതത്തില്‍ വര്‍ധനവ് വരുത്താന്‍ ധനമന്ത്രി തയ്യാറായിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
കാർഷികോൽപ്പന്നങ്ങളുടെ താങ്ങുവിലയിൽ ഉൾപ്പെടെ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും കെ കൃഷ്ണൻകുട്ടി ചൂണ്ടിക്കാട്ടി. കർഷകർക്ക് ആനുകൂല്യം നൽകുന്ന ഒരു പദ്ധതിയും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടില്ല. രാജ്യത്തെ കാർഷികമേഖലയെ പൂർണ്ണമായും സ്വകാര്യവൽക്കരിക്കുമെന്ന് കേന്ദ്ര ധനമന്ത്രിയുടെ പ്രഖ്യാപനം രാജ്യത്തെ കർഷകരോടുള്ള വെല്ലുവിളിയാണ്. നമ്മുടെ രാജ്യം സാക്ഷ്യം വഹിച്ച രൂക്ഷമായ കർഷക പ്രക്ഷോഭത്തെ തുടർന്ന് പിന്തിരിഞ്ഞ നീക്കം ശക്തമായി നടപ്പാക്കുമെന്ന സൂചന തന്നെയാണ് ബജറ്റ് മുന്നോട്ട് വെക്കുന്നതെന്നും മന്ത്രി പറഞ്ഞു.