തിരുവനന്തപുരം: നിക്ഷേപ തട്ടിപ്പിൽ കർഷക കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റിനെതിരെ പൊലീസ് കേസെടുത്തു. തോംസൺ ലോറൻസിനെതിരെ വഞ്ചിയൂർ പൊലീസാണ് കേസെടുത്തത്. വിമുക്തഭടനായ കരുമം സ്വദേശി മത്തായിയുടെ പരാതിയിലാണ് പൊലീസ് നടപടി. തിരുവിതാംകൂർ സമൃദ്ധി വർക്കേഴ്സ് വെൽഫെയർ സഹകരണ സംഘത്തിൻ്റെ മറവിലാണ് തട്ടിപ്പ് നടന്നത്. റിപ്പോര്‍ട്ടര്‍ ബ്രേക്കിംഗ്.
തോംസൺ ലോറൻസ് പ്രസിഡൻ്റായ തിരുവിതാംകൂർ സമൃദ്ധി സഹകരണ സംഘത്തിലാണ് കേസിനാസ്പദമായ തട്ടിപ്പ് നടന്നത്. വഞ്ചിയൂർ ആസ്ഥാനമായി പ്രവർത്തിച്ച സംഘത്തിൽ വൻതുക പലിശ വാഗ്ദാനം ചെയ്തായിരുന്നു നിക്ഷേപം സ്വീകരിച്ചത്. തോംസണും ഏജൻറ് ബിനുവും നിർബന്ധിച്ചതിനെ തുടർന്ന് 15 ലക്ഷം രൂപ ഐസക്ക് മത്തായി സംഘത്തിൽ നിക്ഷേപിച്ചു. കാലാവധി കഴിഞ്ഞ് നിക്ഷേപം പിൻവലിക്കാൻ സംഘത്തിൽ എത്തിയപ്പോഴാണ് പ്രവർത്തനം നിർത്തിയത് ശ്രദ്ധയിൽപ്പെട്ടത്. തോംസണുമായി ബന്ധപ്പെട്ടെങ്കിലും അനുകൂലമായിരുന്നില്ല മറുപടി. തുടർന്നാണ് ഐസക്ക് പൊലീസിനെ സമീപിച്ചത്.
ഐസക്കിൻ്റെ പരാതിയിൽ വഞ്ചനാ കുറ്റം ചുമത്തി വഞ്ചിയൂർ പോലീസ് തോംസനെതിരെ കേസെടുത്തിട്ടുണ്ട്. കർഷക കോൺഗ്രസ് ജില്ലാ അധ്യക്ഷൻ കൂടിയായ തോംസനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. സിപിഐഎം പ്രവർത്തകനായ ബിനുവിനെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്. സമൃദ്ധി സഹകരണ സംഘത്തിൽ പണം നിക്ഷേപിച്ച നിരവധി പേർ തട്ടിപ്പിന് ഇരയായെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ.