തിരുവനന്തപുരം: സംസ്ഥാനത്ത് മരുന്ന് ക്ഷാമമില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. മരുന്നിന്റെ ലഭ്യതക്കുറവ് ഉണ്ടെങ്കിൽ അത് പരിഹരിക്കും. കെ എം സി എൽ വഴി മരുന്ന് ഉറപ്പാക്കിയിട്ടുണ്ട്. രോഗികൾക്ക് മരുന്ന് ലഭിക്കാത്ത സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. നിയമസഭയിലെ ചോദ്യോത്തരവേളയിലാണ് മന്ത്രിയുടെ പ്രതികരണം.
യഥാർത്ഥ ചിത്രം മന്ത്രി പറയുന്നത് പോലെ അല്ലെന്ന് അനൂപ് ജേക്കബ് എംഎൽഎ പറഞ്ഞു. ആശുപത്രികളിൽ മരുന്ന് ഇല്ലെന്ന് എംഎൽഎ ആരോപിച്ചു. അനൂപ് ജേക്കബിന്റെ പരാമർശത്തോടെ സഭയിൽ ബഹളമായി. എംഎൽഎയുടേത് തെറ്റിദ്ധരിപ്പിക്കുന്ന പരാമർശമാണെന്ന് വീണാ ജോർജ് വിമർശിച്ചു. അനൂപ് ജേക്കബ് പറയുന്നത് യുഡിഎഫ് കാലത്തെ സാഹചര്യം ആയിരിക്കാമെന്നും പരാമർശം പിൻവലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
സർക്കാർ ഡോക്ടർമാർ ജനറിക് മരുന്ന് മാത്രമേ കുറിക്കാവൂ. ആശുപത്രികളിൽ 30% മരുന്നുകൾ മാത്രമാകുമ്പോൾ വെയർഹൗസുകളിൽ നിന്ന് വീണ്ടും മരുന്നുകൾ എത്തിക്കുന്നുവെന്ന് മന്ത്രി വ്യക്തമാക്കി. എന്നാൽ നിലവിലുള്ള സിസ്റ്റത്തെ കുറിച്ചാണ് മന്ത്രി പറയുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ചൂണ്ടിക്കാട്ടി. സിസ്റ്റം പരാജയപ്പെട്ടു എന്നതാണ് സത്യം. സിഎജി റിപ്പോർട്ടിൽ തന്നെ വ്യക്തമാക്കിയിട്ടുള്ളത് സർക്കാർ ആശുപത്രിയിൽ മരുന്ന് ക്ഷാമം ഉണ്ടെന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചില ചോദ്യങ്ങൾ സി ആൻഡ് എ ജി സർക്കാരിനോട് ചോദിച്ചിട്ടുണ്ട്. സർക്കാർ അതിന് മറുപടി നൽകി. അന്തിമ റിപ്പോർട്ട് വരുമ്പോൾ മരുന്ന് ക്ഷാമമില്ലെന്ന് പ്രതിപക്ഷ നേതാവിന് വ്യക്തമാകുമെന്ന് വീണാ ജോർജ് പറഞ്ഞു