തിരുവനന്തപുരം: സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗത്തിന് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും. ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ യോഗത്തിൽ ചർച്ചയാകും. ഫെബ്രുവരിയിൽ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്നാണ് സിപിഐഎമ്മിൻ്റെ വിലയിരുത്തൽ. ഇത് മുന്നിൽ കണ്ട് വിവിധ സംസ്ഥാനങ്ങളിലെ സീറ്റ് വിഭജന ചർച്ചകൾ, സ്ഥാനാർത്ഥി നിർണ്ണയത്തിൽ പാലിക്കേണ്ട മാനദണ്ഡങ്ങൾ തുടങ്ങിയ കാര്യങ്ങൾ യോഗം ചർച്ച ചെയ്തേക്കും.
ബിഹാർ, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലും പാർട്ടിക്ക് നേരിയ സ്വാധീനമുള്ള സംസ്ഥാനങ്ങളിലും ഇന്‍ഡ്യാ സഖ്യത്തിൻ്റെ ഭാഗമായി സീറ്റ് ആവശ്യപ്പെടണമെന്നാണ് സംസ്ഥാന നേതൃത്വങ്ങളുടെ നിലപാട്. ഇന്‍ഡ്യാ മുന്നണിയിൽ ഉടലെടുത്ത പ്രതിസന്ധിയും യോഗം ചർച്ച ചെയ്യും. മൂന്ന് ദിവസം നീളുന്ന കേന്ദ്ര കമ്മിറ്റി യോഗം വിളപ്പിൽശാലയിലെ ഇഎംഎസ് അക്കാദമിയിലാണ് ചേരുന്നത്. ന്യൂഡല്‍ഹിയില്‍ ശൈത്യം കടുത്ത സാഹചര്യത്തിലാണ് കേന്ദ്ര കമ്മിറ്റി കേരളത്തിൽ ചേരാൻ തീരുമാനിച്ചത്.