തിരുവനന്തപുരം: കവർച്ചാ കേസിൽ കസ്റ്റഡിലായിരുന്ന പ്രതി കോടതിയിൽ ഹാജരാക്കവെ കുഴഞ്ഞ് വീണു മരിച്ചു. തിരുവനന്തപുരം വർക്കല അയിരൂരിൽ വീട്ടുകാരെ മയക്കി മോഷണം നടത്തിയ കേസിലെ പ്രതിയാണ് പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ചത്. നേപ്പാൾ സ്വദേശി രാംകുമാറാണ് മരിച്ചത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരണം സ്ഥിരീകരിച്ചിരുന്നു. മോഷണശേഷം മതിൽ കമ്പിയിൽ കാൽകുടങ്ങി കിടക്കുന്ന നിലയിലായിരുന്നു നേപ്പാൾ സ്വദേശി രാംകുമാറിനെ നാട്ടുകാർ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് അയിരൂർ പൊലീസ് അറിയിച്ചു.
ഇന്ന് വർക്കല കോടതിയിൽ ഹാജരാക്കിയപ്പോയാണ് രാംകുമാർ കുഴഞ്ഞുവീണത്. ഉടൻതന്നെ വർക്കല താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈദ്യ പരിശോധനയടക്കം നടത്തിയിരുന്നെങ്കിലും കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നും കണ്ടെത്തിയിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്.
ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് വീട്ടുകാരെ മയക്കി കിടത്തിയായിരുന്നു മോഷണം. വർക്കല ഹരിഹരപുരം എൽ പി സ്കൂളിന് സമീപമുളള ലൈംവില്ല എന്ന വീട്ടിലായിരുന്നു സംഭവം നടന്നത്. ശ്രീദേവി, മകൻെറ ഭാര്യ ദീപ ഹോം നഴ്സ് എന്നിവരും വീട്ടുജോലിക്കാരിയായ നേപ്പാളി സ്വദേശിനിയുമാണ് സംഭവം നടക്കുമ്പോൾ വീട്ടിൽ ഉണ്ടായിരുന്നത്. എന്നും രാത്രി 9ന് വീട്ടിലേക്ക് വിളിക്കുന്ന ശ്രീദേവിയുടെ മകൻ പതിവ് പോലെ വിളിച്ചപ്പോൾ ആരെയും കിട്ടിയില്ല. നിരന്തരം ഫോൺ കട്ട് ചെയ്യുകയായിരുന്നു. തുടർന്ന് അയൽവാസിയായ ബന്ധുവിനോട് അന്വേഷിക്കാൻ പറഞ്ഞു. ബന്ധുവായ യുവാവ് വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിഞ്ഞത്.
ഇവർക്ക് ഭക്ഷണത്തിൽ മയക്ക് മരുന്ന് കലർത്തി കൊടുത്തതിനെ തുടർന്ന് ശ്രീദേവിയും മകൻ്റെ ഭാര്യയും മയക്കത്തിലായിരുന്നു. 15 ദിവസം മുൻപ് മാത്രം വീട്ടുജോലിക്കെത്തിയ നേപ്പാളി യുവതിയാണ് മയക്കുമരുന്ന് കലർത്തി നൽകി മോഷണത്തിന് നേതൃത്വം കൊടുത്തതെന്നാണ് പൊലീസിൻ്റെ സംശയം.
യുവതിക്കൊപ്പം മോഷണ സംഘത്തിൽ നാല് പേർ കൂടിയുണ്ടെന്ന് സമീപത്തെ ക്യാമറകളിൽ നിന്ന് വ്യക്തമായി. ഇവർ രാവിലെ മുതൽ പ്രദേശത്ത് കറങ്ങി നടന്നിരുന്നതായും തെളിവ് ലഭിച്ചിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച നേപ്പാൾ സ്വദേശികളായ രാംകുമാറിനെയും കൂട്ടുപ്രതി ജനക് ക്ഷായെയും നാട്ടുകാർ ചേർന്നാണ് പൊലീസിൽ ഏൽപ്പിച്ചത്. വീടിനോട് ചേർന്നുള്ള കമ്പിവേലിയിൽ കുരുങ്ങി അവശനായ നിലയിലാണ് ജനക് ക്ഷായെ അയിരൂർ പൊലീസിന് കൈമാറിയത്. സമീപത്തെ പറമ്പിൽ ഒളിച്ചിരുന്ന രാം കുമാറിനെ ഇന്നലെ രാവിലെയാണ് പിടികൂടിയത്. സംഘത്തിൽ രണ്ട് പേർ കൂടി ഉണ്ടായിരുന്നതായാണ് പൊലീസ് പറയുന്നത്. ഒപ്പം സംഘം സഞ്ചരിച്ച വാഹനത്തിൻെറ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. മോഷണ സ്ഥലത്തേക്ക്എത്താനും തിരിച്ചുപോകാനും മോഷ്ടാക്കൾ സഞ്ചരിച്ച ഓട്ടോറിക്ഷയുടെ ഡ്രൈവറെയാണ് കസ്റ്റഡിയിലെടുത്തതും തുടർന്ന് വിട്ടയച്ചതും.