വീട്ടുകാരെ മയക്കി കിടത്തി മോഷണം, വീട്ടുജോലിക്ക് നിന്ന നേപ്പാളി യുവതിയെ തേടി പോലീസ്
തിരുവനന്തപുരം: വർക്കലയിൽ വീട്ടുകാരെ മയക്കി കിടത്തി മോഷണം. വീട്ടുജോലിക്ക് നിന്നിരുന്ന നേപ്പാളി യുവതിയുടെ നേതൃത്വത്തിലാണ് മോഷണം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. യുവതിയെ മോഷണത്തിൽ സഹായിച്ചുവെന്ന് കരുതുന്ന 2 പേരെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. പിടിയിലായവരിൽ നിന്ന് സ്വർണം പണവും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
ഇന്നലെ രാത്രി 11 മണിയോടെയാണ് വീട്ടുകാരെ മയക്കി കിടത്തി മോഷണം നടത്തിയത്. വർക്കല ഹരിഹരപുരം എൽ പി സ്കൂളിന് സമീപമുളള ലൈംവില്ല എന്ന വീട്ടിലാണ് സംഭവം നടന്നത്. ശ്രീദേവി, മകൻെറ ഭാര്യ ദീപ ഹോം നഴ്സ് എന്നിവരും വീട്ടുജോലി ക്കാരിയായ നേപ്പാളി സ്വദേശിനിയുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. എന്നും രാത്രി 9ന് വീട്ടിലേക്ക് വിളിക്കുന്ന ശ്രീദേവിയുടെ മകൻ പതിവ് പോലെ വിളിച്ചപ്പോൾ ആരെയും കിട്ടിയില്ല. നിരന്തരം ഫോൺ കട്ട് ചെയ്യുകയായിരുന്നു. തുടർന്ന് അയൽവാസിയായ ബന്ധുവിനോട് അന്വേഷിക്കാൻ പറഞ്ഞു. ബന്ധുവായ യുവാവ് വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം പുറത്തായത്. അമ്മയേയും മരുമകളെയും ഹോം നഴ്സിനെയും ബോധരഹിതരായാണ് കണ്ടത്.
ഇവർക്ക് ഭക്ഷണത്തിൽ മയക്ക് മരുന്ന് കലർത്തി കൊടുത്ത് മയക്കിയതാണെന്നാണ് പൊലീസിൻെറ നിഗമനം.15 ദിവസം മുൻപ് വീട്ടുജോലിക്കെത്തിയ നേപ്പാളി യുവതിയാണ് മയക്കുമരുന്ന് കലർത്തി നൽകി മോഷണത്തിന് നേതൃത്വം കൊടുത്തതെന്ന് സംശയിക്കുന്നു.
യുവതി വീട്ടിൽ നിന്ന് രക്ഷപ്പെട്ട്പോകുന്ന ദൃശ്യങ്ങൾ സമീപത്തെ സി സി ടി വി ക്യാമറകളിൽ പതിഞ്ഞു. യുവതിക്കൊപ്പം മോഷണ സംഘത്തിൽ നാല് പേർ കൂടിയുണ്ടെന്ന് സമീപത്തെ ക്യാമറകളിൽ നിന്ന് വ്യക്തമായി. ഇവർ രാവിലെ മുതൽ പ്രദേശത്ത് കറങ്ങി നടന്നിരുന്നതായും തെളിവ് ലഭിച്ചു. ഇതിൽ രണ്ട് പേരെ നാട്ടുകാർ രാത്രിതന്നെ പിടികൂടി. ഒരാളെ മതിൽ കമ്പിയിൽ കാൽകുടങ്ങി കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്.
പിടിയിലായ പ്രതിയുടെ ബാഗിൽ നിന്ന് സ്വർണവും പണവും പിടിച്ചെടുത്തു. എത്രത്തോളം സ്വർണവും പണവും നഷ്ടപ്പെട്ടിട്ടുണ്ടെന്ന് പരിശോധിച്ചു വരുകയാണ്. വീട്ടുകാരെ കൊല്ലത്തെ സ്വകര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.