കൊച്ചി: അന്തരിച്ച മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ടിഎച്ച് മുസ്തഫയുടെ സംസ്കാരം ഇന്ന്. മാറമ്പിള്ളി ജമാഅത്ത് ഖബർസ്ഥാനിൽ രാത്രി 8-ന് ഖബറടക്കം നടക്കും. മാറമ്പള്ളിയിലെ വസതിയിൽ ഏഴ് മണിവരെ പൊതുദർശനം നടക്കും. എറണാകുളത്ത് കോൺഗ്രസിന്റെ വളർച്ചയിൽ നിർണായക പങ്ക് വഹിച്ച നേതാവായിരുന്നു ടിഎച്ച് മുസ്തഫ. വാർദ്ധക്യ സഹജമായ രോഗങ്ങളെ തുടർന്ന് ഒന്നര മാസമായി ചികിത്സയിലായിരുന്നു.
ഇന്ന് പുലർച്ചെ 5.40-ന് കൊച്ചി ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിലായിരുന്നു അന്ത്യം. മാറമ്പിള്ളിയിലെ വസതിയിലെ പൊതുദർശനത്തിൽ രാഷ്ട്രീയ സാമുദായിക രംഗത്തെ പ്രമുഖർ അന്ത്യാഞ്ജലിയർപ്പിച്ചു. യുവജന പ്രസ്ഥാനം മുതൽ രാഷ്ട്രീയത്തിലെ സന്തതസഹചാരിയായിരുന്ന ടി എച്ചിനെ അവസാനമായി കാണാൻ മുതിർന്ന കോൺഗ്രസ് നേതാവ് പി പി തങ്കച്ചനും എത്തി.
ടി എച്ച് എന്ന രാഷ്ട്രീയ അതികായന്റെ കാലത്ത് ജീവിക്കാൻ കഴിഞ്ഞതിൽ അഭിമാനമെന്ന് നടൻ ജയറാം പ്രതികരിച്ചു. ടിഎച്ച് മുസ്തഫ പുതിയ കാലത്തെ രാഷ്ട്രീയ പ്രവർത്തകർക്ക് മാതൃകയാക്കാവുന്ന നേതാവെന്ന് വി പി സജീന്ദ്രൻ പറഞ്ഞു. പ്രതിസന്ധികളുടെ കാലത്ത് എറണാകുളത്തെ കോൺഗ്രസിനെ തകരാതെ പിടിച്ചുനിർത്തിയ നേതാവെന്ന് കെ ബാബു എംഎൽഎ ഓർമിച്ചു.