തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനും കമ്പനിക്കുമെതിരായ കേന്ദ്ര അന്വേഷണം രാഷ്ട്രീയ പകപോക്കലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കോണ്‍ഗ്രസിന് ഇക്കാര്യത്തില്‍ അവസരവാദ നിലപാടാണ്. അന്വേഷണം നടക്കട്ടെ. അത് കഴിഞ്ഞ് പറയാമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ഭയപ്പെടേണ്ട ഒരു കാര്യവുമില്ല. പിണറായിയുടെ മകള്‍ ആയതുകൊണ്ടാണ് അന്വേഷണം. എക്‌സാലോജിക് സിപിഐഎമ്മിന് ബാധ്യതയില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
അയോധ്യ വിഷയത്തില്‍ കോണ്‍ഗ്രസിന് ഉറച്ച നിലപാടില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കാന്‍ ഇടതുപക്ഷം പ്രതിജ്ഞാബദ്ധമാണ്. എന്നാല്‍ പണി പൂര്‍ത്തിയാകാത്ത രാമക്ഷേത്രം ഇപ്പോള്‍ ഉദ്ഘാടനം ചെയ്യുന്നത് രാഷ്ട്രീയമാണ്. വിവിധ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് നേതൃത്വം ഇപ്പോഴും ബിജെപി നിലപാടിന് ഒപ്പമാണ്. അയോധ്യ വിഷയത്തില്‍ ഉറച്ച നിലപാട് എടുക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസിന് പോലും കഴിഞ്ഞില്ലെന്നും എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു.
നവ കേരള സദസ്സിലൂടെ ജനകീയ വിദ്യാഭ്യാസത്തിന്റെ പുതിയ അധ്യായം തുറക്കുകയായിരുന്നു സിപിഐഎം. ജനാധിപത്യ മുന്നേറ്റത്തിന് നവകേരള സദസ്സ് പുതിയ തുടക്കമാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. 35 ലക്ഷം ജനങ്ങളുമായി സദസ് സംവദിച്ചു. സമൂഹ മാധ്യമങ്ങളിലൂടെ ഒന്നരകോടി ജനങ്ങളുമായി സംവദിച്ചു. കോണ്‍ഗ്രസിന്റെ ബദല്‍ പരിപാടി ശോഷിച്ചു. അതിന്റെ അസ്വസ്ഥതയാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍ എന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി പിണറായി വിജയൻ സൂര്യനാണെന്ന കഴിഞ്ഞ വാർത്താ സമ്മേളനത്തിലെ പരാമർശത്തിൽവ്യക്തത വരുത്താനും എംവി ഗോവിന്ദൻ സന്നദ്ധനായി. സൂര്യന്‍ പരാമര്‍ശം വ്യക്തി പൂജയല്ല. സാഹിത്യകാരന്മാരുടെ ക്രിയാത്മക വിമര്‍ശനം ഉള്‍ക്കൊള്ളും. അത്തരം കാര്യങ്ങള്‍ ജാഗ്രതയോടെ വീക്ഷിക്കുന്നവരാണ് പാര്‍ട്ടി. ഏത് വിമര്‍ശനപരമായ നിലപാടിനെയും ശ്രദ്ധിക്കുകയും വീക്ഷിക്കുകയും ചെയ്യും. വ്യക്തിപൂജ പാര്‍ട്ടിയുടെ നിലപാടല്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.