'രാജാവ് നഗ്നനാണെന്ന് മുഖ്യമന്ത്രിയെ ഇരുത്തി എം ടി പറഞ്ഞു'; പിണറായി വിജയനെതിരെ എം കെ മുനീ‍ർ

നേതാവ് ഭയമില്ലാതെ ഭരിക്കണം. നിമിത്തത്തിൽ നിന്ന് ചരിത്രത്തിലേക്ക് പോകാതെ മുഖ്യമന്ത്രി ചവറ്റുകുട്ടയിലേക്ക് പോകുന്നു.
'രാജാവ് നഗ്നനാണെന്ന് 
മുഖ്യമന്ത്രിയെ ഇരുത്തി 
എം ടി പറഞ്ഞു'; പിണറായി വിജയനെതിരെ എം കെ മുനീ‍ർ

കോഴിക്കോട്: എം ടി വാസുദേവൻ നായരുടെ പ്രസംഗം സ്വാതന്ത്ര്യം ആഗ്രഹിക്കുന്നവർക്ക് ലഭിച്ച മഴത്തുള്ളിയാണെന്ന് മുസ്ലിം ലീ​ഗ് നേതാവ് എം കെ മുനീർ. കാലം സമൂഹത്തിന് നൽകുന്ന നിമിത്തമാണ് നേതാവെന്നും എം കെ മുനീർ റിപ്പോർട്ടർ‌ ടിവിയോട് പറഞ്ഞു. നേതാവ് ഭയമില്ലാതെ ഭരിക്കണം. നിമിത്തത്തിൽ നിന്ന് ചരിത്രത്തിലേക്ക് പോകാതെ മുഖ്യമന്ത്രി ചവറ്റുകുട്ടയിലേക്ക് പോകുന്നു. രാജാവ് നഗ്നനാണെന്ന് മുഖ്യമന്ത്രിയെ ഇരുത്തി എം ടി പറഞ്ഞുവെന്നും എം കെ മുനീ‍ർ വിമർശിച്ചു.

കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന കെഎൽഎഫ് ഉദ്ഘാടന വേദിയിൽ അമിതാധികാരത്തിനെതിരെ വിമർശനവുമായി സാഹിത്യകാരൻ എം ടി വാസുദേവൻ നായർ രംഗത്ത് വന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തിയായിരുന്നു എം ടിയുടെ വിമർശനം. നേതൃപൂജകളിൽ ഇഎംഎസ്സ് വിശ്വസിച്ചില്ലെന്നും ഇഎംഎസ്സാണ് യഥാർഥ കമ്യൂണിസ്റ്റെന്നും എം ടി ചൂണ്ടിക്കാണിച്ചു. അധികാരത്തിലുള്ളവർ അത് ഉൾക്കൊള്ളണം. അധികാരം എന്നാൽ ആധിപത്യമോ, സർവ്വാധിപത്യമോ ആയി മാറിയെന്നും അധികാരം ജനസേവനത്തിന് എന്ന സിദ്ധാന്തം കുഴിച്ചു മൂടിയെന്നും എം ടി കുറ്റപ്പെടുത്തി. വിപ്ലവം നേടിയ ജനാവലി ആൾക്കൂട്ടം ആയി മാറുന്നു. ഈ ആൾക്കൂട്ടത്തെ, ആരാധകരും, പടയാളികളും ആക്കുന്നു എന്ന ശക്തമായ വിമർശനവും എം ടി ഉന്നയിച്ചിരുന്നു.

എം ടി യുടെ വിമർശനം പിണറായി വിജയനെതിരെയാണെന്ന നിലയിലാണ് പിന്നീട് ഈ വിഷയത്തിൽ പ്രതികരണങ്ങൾ ഉണ്ടായത്. അമിതാധികാരത്തിനെതിരെ എം ടി വാസുദേവൻ നായർ നടത്തിയ പ്രസംഗം മോദിക്കെതിരെയാണെന്ന വ്യാഖ്യാനവുമായി ഇ പി ജയരാജൻ രംഗത്തെത്തിയതോടെ വിഷയം ചൂട് പിടിച്ചു. ഇന്ത്യൻ ഗവൺമെൻ്റിനെതിരെയുള്ള കുന്തമുനയാണ് എം ടിയുടെ പ്രസംഗം. ഇടത് വിരുദ്ധതയുള്ളവർ അതിനെ സിപിഐഎമ്മിന് എതിരെയാണെന്ന് പ്രചരിപ്പിക്കുകയാണെന്നുമായിരുന്നു ജയരാജൻ്റെ വ്യാഖ്യാനം.

പിന്നാലെ വിഷയത്തിൽ വിശദീകരണവുമായി എഴുത്തുകാരൻ എൻ ഇ സുധീർ രംഗത്തെത്തിയിരുന്നു. പരാമർശത്തിലൂടെ തൻ്റെ കാലത്തെ രാഷ്ട്രീയ യാഥാർഥ്യത്തെ അടയാളപ്പെടുത്തുകയായിരുന്നു എം ടി ചെയ്തതെന്നും കാലം എം ടിയോട് കടപ്പെട്ടിരിക്കുന്നുവെന്നും സുധീർ പറഞ്ഞു. തന്റെ ലക്ഷ്യം വിമർശിക്കലായിരുന്നില്ല, യാഥാർഥ്യം പറയണമെന്ന് തോന്നി. അത് ആർക്കെങ്കിലും ആത്മവിമർശനത്തിന് വഴിയൊരുക്കിയാൽ അത്രയും നല്ലതെന്ന് എം ടി വ്യക്തമാക്കിയതായും എൻ ഇ സുധീർ വിശദമാക്കിയിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com