തിരുവനന്തപുരം: അഴിമതി ഇടപാടിൽ കുറ്റാരോപിതനായ ഉന്നത ഉദ്യോഗസ്ഥൻ അവധിയിൽ പോയതോടെ വനംവകുപ്പിൽ ഭരണസ്തംഭനം. വിജിലൻസ് അന്വേഷണം നേരിടുന്ന എപിസിസിഎഫ് ഫണീന്ദ്ര കുമാർ റാവു ആണ് വിവാദത്തിന് പിന്നാലെ ദീർഘകാല അവധിയിൽ പ്രവേശിച്ചത്. നയപരമായ തീരുമാനങ്ങൾ എടുക്കേണ്ട അഡ്മിനിസ്ട്രേഷൻ ചുമതല മാറ്റി നൽകാൻ വനംവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
വനംവകുപ്പിൽ നയപരമായ തീരുമാനങ്ങൾ എടുക്കേണ്ടത് അഡ്മിനിസ്ട്രേഷൻ ചുമതലയുള്ള ഉന്നത ഉദ്യോഗസ്ഥനാണ്. ഈ ചുമതലയിൽ ഇരിക്കെയാണ് ഫണീന്ദ്ര കുമാർ റാവു ഐഎഫ്എസ് വിവാദങ്ങളിൽ പെട്ടത്. അച്ചടക്ക നടപടിയുടെ പേരിൽ സ്ഥലം മാറ്റിയവരെ ഏകപക്ഷീയമായി തിരിച്ചെടുത്തതും ഉദ്യോഗസ്ഥർക്കെതിരെയുള്ള വകുപ്പുതല നടപടികൾ പിൻവലിച്ചതും അഴിമതിയാണെന്ന് ഫണീന്ദ്രകുമാറിനെതിരെ പരാതി ഉയർന്നിരുന്നു.
മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയിൽ വിജിലൻസ് അന്വേഷണം തുടങ്ങിയതിന് പിന്നാലെ മധ്യപ്രദേശ് സ്വദേശിയായ ഫണീന്ദ്രകുമാർ അവധിയിൽ പ്രവേശിച്ചു. രണ്ട് മാസത്തിനിടെ പല തവണകളിലായി അവധി നീട്ടി വാങ്ങുകയും ചെയ്തു. പൂർണമായ ഭരണസ്തംഭനം ഒഴിവാക്കാൻ അഡ്മിനിസ്‌ട്രേഷന്റെ താത്കാലിക ചുമതല പി പുകഴേന്തി ഐഎഫ്എസിന് നൽകിയിരുന്നു. എന്നാൽ പല നയപരമായ തീരുമാനങ്ങളും അനന്തമായി വൈകുന്നത് പ്രതിസന്ധിയാണ്. തുടർന്ന് പൂർണ്ണചുമതല ആർക്ക് നൽകണമെന്നതിൽ വനംമേധാവിയോട് സർക്കാർ അഭിപ്രായം തേടി. പുകഴേന്തിക്ക് തന്നെ പൂർണ ചുമതല നൽകുമെന്നാണ് സൂചന. വിവാദങ്ങൾ ഭയന്നാണ് ഫണീന്ദ്രകുമാർ ദീർഘകാല അവധിയിൽ പോയതെന്നാണ് വിവരം.