കേരളത്തിലെ പൊലീസ് സംവിധാനം മികച്ചതാണ്, അതിന് മോശമുണ്ടാക്കരുത് എന്ന് മാത്രമാണ് പറഞ്ഞത്: എം വിജിൻ

ക്ഷമിക്കുക എന്നതാണ് സമീപനം, എന്നാല്‍ പൊതുവേദിയിൽ ഇത്തരം സംഭവങ്ങൾ ഇനി ഉണ്ടാവരുത് എന്നാണ് ആഗ്രഹിക്കുന്നതെന്നും എം വിജിൻ എംഎല്‍എ
കേരളത്തിലെ പൊലീസ് സംവിധാനം മികച്ചതാണ്, അതിന് മോശമുണ്ടാക്കരുത് എന്ന് മാത്രമാണ് പറഞ്ഞത്: എം വിജിൻ

കണ്ണൂർ: എസ് ഐക്ക് തന്‍റെ പേര് അറിയില്ല എന്നത് കുറ്റമല്ലെന്നും അതായിരുന്നില്ല പ്രശ്നമെന്നും കല്യാശേരി എംഎൽഎ എം വിജിൻ. തന്റെ പേര് എല്ലാവർക്കും അറിയണമെന്ന നിർബന്ധ ബുദ്ധിയില്ല. എംഎൽഎയുടെ വാഹനത്തിലാണ് അവിടെ ചെന്നിറങ്ങിയത്. സമരത്തിന്റെ ബാനറിലും തന്റെ പേരും ചിത്രവും ഉണ്ടായിരുന്നു. എംഎൽഎ ആണെന്ന് മനസ്സിലാക്കാനുള്ളതെല്ലാം സ്ഥലത്തുണ്ടായിരുന്നു. എന്നാല്‍ എസ് ഐ വ്യക്തിപരമായി തന്നെ അപമാനിക്കുകയായിരുന്നുവെന്ന് എം വിജിൻ പറഞ്ഞു. റിപ്പോർട്ടർ പ്രസ് കോൺഫറൻസിൽ ആയിരുന്നു എം വിജിന്‍റെ പ്രതികരണം.

എംഎൽഎ ആകുന്നതിന് മുൻപും സമരത്തിൽ പങ്കെടുത്തിട്ടുണ്ട്. അപ്പോഴൊന്നും ഇത്തരം അപമാനം നേരിടേണ്ടി വന്നിട്ടില്ല. നേരത്തെ അറിയില്ലെങ്കിലും അവിടെ എത്തിയപ്പോൾ ഞാൻ ആരാണെന്ന് അറിയാൻ എസ് ഐക്ക് കഴിയുമായിരുന്നു. എസ് ഐ സൗഹൃദത്തിൽ പെരുമാറിയിരുന്നെങ്കിൽ പ്രശ്നം തീരുമായിരുന്നു എന്നും എം വിജിന്‍ പറഞ്ഞു. കേരളത്തിലെ പൊലീസ് സംവിധാനം വളരെ മികച്ചതാണ്. അതിന് മോശമുണ്ടാക്കരുത് എന്ന് മാത്രമാണ് പറഞ്ഞത്. ഏതെങ്കിലും വ്യക്തിയെ തകർക്കണം എന്ന ഉദ്ദേശത്തിന്റെ ഭാഗമായല്ല കമ്മീഷ്ണർക്ക് പരാതി നല്‍കിയത്. പരാതി നൽകിയത് നടപടി ഉണ്ടാവാൻ തന്നെയാണെന്നും എന്താണ് പൊലീസ് നടപടിയെന്ന് കാത്തിരിക്കുന്നുവെന്നും എം വിജിന്‍ പറഞ്ഞു. ക്ഷമിക്കുക എന്നതാണ് സമീപനം, എന്നാല്‍ പൊതുവേദിയിൽ ഇത്തരം സംഭവങ്ങൾ ഇനി ഉണ്ടാവരുത് എന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കണ്ണൂര്‍ കളക്ട്രേറ്റിലേക്ക് നടത്തിയ നഴ്‌സുമാരുടെ സമരത്തിനിടെയാണ് പൊലീസും എംഎല്‍എയും തമ്മില്‍ വാക്കേറ്റമുണ്ടായത്. സിവില്‍ സ്റ്റേഷൻ വളപ്പില്‍ സമരം നടത്തുന്നത് സംബന്ധിച്ചായിരുന്നു തര്‍ക്കം. സിവില്‍ സ്റ്റേഷന്‍ പ്രധാന കവാടത്തില്‍ മാര്‍ച്ച് അവസാനിപ്പിക്കുന്നതിന് പകരം സിവില്‍ സ്റ്റേഷന്‍ വളപ്പിനുള്ളിലാണ് മാര്‍ച്ച് അവസാനിപ്പിച്ചത്. പിണറായി വിജയന്റെ പൊലീസിന് പേരുദോഷം ഉണ്ടാക്കരുതെന്നും സുരേഷ് ഗോപി കളിക്കേണ്ടെന്നും കണ്ണൂര്‍ ടൗണ്‍ എസ്‌ഐയ്ക്ക് വിജിന്‍ എംഎല്‍എ താക്കീത് നല്‍കിയിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com