തിരുവനന്തപുരം: തനിക്ക് അയോധ്യയിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ടെന്നും നാളെ പോകുന്നുണ്ടെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രതിഷ്ഠാ ദിനമായ 22ന് വലിയ തിരക്കുണ്ടാകും. ആ ദിവസത്തെ സന്ദർശനം ഒഴിവാക്കണമെന്നുള്ളതിനാൽ അന്ന് പോകില്ലെന്നും അദ്ദേഹം പറഞ്ഞു. ജനുവരി 22 നാണ് അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രതിഷ്ഠാ ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്രമോദി രാംമന്ദിര്‍ ഉദ്ഘാടനം ചെയ്യും.
കേരള ഹൗസിലെ സുരക്ഷ വർധിപ്പിച്ച വിവരമറിയില്ല. അതെല്ലാം സുരക്ഷാ ഏജൻസികളുടെ കാര്യമാണ്. താൻ അത്തരം കാര്യങ്ങൾ ഒന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ നടൻ മോഹൻലാലിന് ക്ഷണം ലഭിച്ചിട്ടുണ്ട്. മോഹൻലാലിനെ ആർഎസ്എസ് പ്രവർത്തകർ നേരിട്ടെത്തിയാണ് ക്ഷണിച്ചത്. അയോദ്ധ്യയിൽ പൂജിച്ച അക്ഷതവും ക്ഷണപത്രവും ഇതോടൊപ്പം കൈമാറിയിരുന്നു.
ഇതിനിടെ അയോധ്യാ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ കോൺഗ്രസ് പങ്കെടുക്കില്ലെന്ന് ഹൈക്കമാന്റ് വ്യക്തമാക്കി. സോണിയ ഗാന്ധി, മല്ലികാർജുൻ ഖാര്‍ഗെ, അധിർ രഞ്ജൻ ചൗധരി എന്നിവർ പങ്കെടുക്കില്ലെന്ന് കോൺഗ്രസ് ഹൈക്കമാന്‍ഡ് അറിയിച്ചു. ചടങ്ങിനെ ബിജെപിയും ആർഎസ്എസും രാഷ്ട്രീയവൽകരിക്കുന്നുവെന്നും പങ്കെടുക്കില്ലെന്ന് അറിയിച്ച് കോൺഗ്രസ് നേതൃത്വം പറഞ്ഞു.
ഇടത് പാർട്ടികൾ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടെ മതനിരപേക്ഷത മറന്നുള്ള നിലപാട് സിപിഐഎമ്മിനില്ലെന്നാണ് സംസ്ഥാൻ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വിശദീകരിച്ചത്. അതുകൊണ്ടാണ് അയോധ്യാ ക്ഷേത്ര ഉദ്ഘാടനത്തിന് പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മതങ്ങളെയും ഒന്നിച്ച് കൊണ്ടുപോകുകയല്ല, മറിച്ച് കേന്ദ്രം ഹിന്ദുത്വ അജണ്ടയാണ് നടപ്പിലാക്കുന്നതെന്നും യെച്ചൂരി വ്യക്തമാക്കിയിരുന്നു.
അയോധ്യാ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനെ വിമര്‍ശിച്ച് ശങ്കരാചാര്യന്മാര്‍ രംഗത്തെത്തിയിരുന്നു. ക്ഷേത്രം പൂര്‍ത്തീകരിക്കുന്നതിന് മുമ്പാണ് പ്രതിഷ്ഠാ ചടങ്ങെന്ന് ജ്യോതിര്‍ മഠം ശങ്കരാചാര്യര്‍ പറഞ്ഞു. പ്രധാനമന്ത്രിയാണ് എല്ലാം ചെയ്യുന്നതെങ്കില്‍ എന്തിനാണ് പൂജാരിമാരെന്നും നരേന്ദ്രമോദി വിഗ്രഹപ്രതിഷ്ഠ നടത്തുന്നത് കാണാന്‍ പോകുന്നില്ലെന്നും പുരി ശങ്കരാചാര്യര്‍ വ്യക്തമാക്കി. ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് ശങ്കരാചാര്യന്മാരുടെ തീരുമാനം.