കല്യാശേരി എംഎൽഎ എം വിജിൻ്റെ പരാതി; എസ് ഐ ഷമീലിനെതിരെ നടപടിക്ക് ശുപാർശ

എംഎൽഎയെ മനസ്സിലായില്ലെന്നാണ് എസ് ഐ അന്വേഷണ സംഘത്തിന് മൊഴി നൽകിയത്
കല്യാശേരി എംഎൽഎ എം വിജിൻ്റെ പരാതി; എസ് ഐ ഷമീലിനെതിരെ നടപടിക്ക് ശുപാർശ

കണ്ണൂർ: എസ് ഐ അപമര്യാദയായി പെരുമാറിയെന്ന കല്യാശേരി എംഎൽഎ എം വിജിൻ്റെ പരാതിയിൽ എസ് ഐക്കെതിരെ നടപടിക്ക് ശുപാർശ. കണ്ണൂർ എസിപി തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ടിലാണ് എസ് ഐ ഷമീലിനെതിരെ നടപടി ശുപാർശ ചെയ്തതിരിക്കുന്നത്. എംഎൽഎയെ മനസ്സിലായില്ലെന്നാണ് എസ് ഐ അന്വേഷണ സംഘത്തിന് മൊഴി നൽകിയിരിക്കുന്നത്. എംഎൽഎയെ അറിയില്ലെന്ന് സംഭവം സമയത്ത് സ്ഥലത്തുണ്ടായിരുന്ന വനിതാ പോലീസുകാരും മൊഴി നൽകിയിട്ടുണ്ട്.

പൊലീസിന് വീഴ്ച സംഭവിച്ചെന്ന് എസിപി ടി കെ രത്നകുമാർ നടത്തിയ അന്വേഷണത്തിൽ വ്യക്തമായിരുന്നു. കണ്ണൂർ ടൗൺ എസ് ഐ ഷമീൽ പി പി അനാവശ്യമായി പ്രകോപനം സൃഷ്ടിച്ചതായാണ് അന്വേഷണത്തിലെ കണ്ടെത്തൽ. ഇതാണ് എംഎൽഎ പൊലീസുമായി തർക്കിക്കാൻ കാരണമെന്നാണ് അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നത്. സമരം നടക്കുന്ന സമയത്ത് കളക്ട്രേറ്റിൽ സുരക്ഷയൊരുക്കുന്നതിലും പൊലീസിന് വീഴ്ച സംഭവിച്ചെന്ന് കണ്ടെത്തിയിട്ടുണ്ട്.

നേരത്തെ എം വിജിൻ എംഎൽഎ നൽകിയ പരാതിയെ തുടർന്നാണ് എസിപി ടി കെ രത്നകുമാറിന് ചുമതല നൽകി അന്വേഷത്തിന് സിറ്റി പൊലീസ് കമ്മീഷണർ ഉത്തരവിട്ടത്. സമരത്തിന്റെ ഉദ്ഘാടകനായി എത്തിയ തന്റെ കയ്യിൽ നിന്ന് പൊലീസ് മൈക്ക് പിടിച്ചുവാങ്ങാൻ ശ്രമിച്ചു. പ്രകോപിതരാക്കുന്ന രീതിയിൽ മോശമായി പെരുമാറുകയും ചെയ്തെന്ന് എംഎൽഎ ആരോപിച്ചു. ഇതാണ് വാക്കേറ്റത്തിലേക്ക് നയിച്ചതെന്നും അല്ലാതെ തന്നോട് പേര് ചോദിച്ചതല്ല പ്രശ്നത്തിന് കാരണമെന്നും വെളളിയാഴ്ച എംഎൽഎ റിപ്പോർട്ടർ ടിവിയോട് പറഞ്ഞിരുന്നു.

കണ്ണൂര്‍ കളക്ട്രേറ്റിലേക്ക് നടത്തിയ നഴ്‌സുമാരുടെ സമരത്തിനിടെയാണ് പൊലീസും എംഎല്‍എയും തമ്മില്‍ വാക്കേറ്റമുണ്ടായത്. സിവില്‍ സ്റ്റേഷൻ വളപ്പില്‍ സമരം നടത്തുന്നത് സംബന്ധിച്ചായിരുന്നു തര്‍ക്കം. സിവില്‍ സ്റ്റേഷന്‍ പ്രധാന കവാടത്തില്‍ മാര്‍ച്ച് അവസാനിപ്പിക്കുന്നതിന് പകരം സിവില്‍ സ്റ്റേഷന്‍ വളപ്പിനുള്ളിലാണ് മാര്‍ച്ച് അവസാനിപ്പിച്ചത്. പിണറായി വിജയന്റെ പൊലീസിന് പേരുദോഷം ഉണ്ടാക്കരുതെന്നും സുരേഷ് ഗോപി കളിക്കേണ്ടെന്നും കണ്ണൂര്‍ ടൗണ്‍ എസ്‌ഐയ്ക്ക് വിജിന്‍ എംഎല്‍എ താക്കീത് നല്‍കിയിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com