തിരുവനന്തപുരം: സജി ചെറിയാന്റെ പ്രസ്താവന നിരുത്തരവാദപരമെന്ന് മേജർ ആർച്ച് ബിഷപ്പ് മാർ ക്ലിമിസ് കത്തോലിക്ക ബാവ. പ്രസ്താവന പിൻവലിക്കണമെന്നും പ്രസ്താവന പിൻവലിക്കുന്നത് വരെ സർക്കാരുമായി സഹകരിക്കില്ലെന്നും കത്തോലിക്ക ബാവ വ്യക്തമാക്കി.
ക്രൈസ്തവ സഭകൾക്ക് അമർഷമുണ്ട്. മന്ത്രിയുടെ വാക്കുകൾ സർക്കാരിന്റേതാണോ എന്ന് വ്യക്തമാക്കേണ്ടത് മന്ത്രിയാണ്. വിരുന്നിൽ മണിപ്പൂർ വിഷയം ഉന്നയിക്കാമായിരുന്നില്ലേ എന്നാണ് മന്ത്രി ചോദിച്ചത്. നാളെ മുഖ്യമന്ത്രി വിരുന്ന് നടത്തുന്നുണ്ട്. ഇതിൽ നാട്ടിലെ എല്ലാ പ്രശ്നവും ചർച്ച ചെയ്യുമോ എന്ന് അദ്ദേഹം തിരിച്ച് ചോദിച്ചു. മുഖ്യമന്ത്രി വിളിച്ച വിരുന്നിൽ പങ്കെടുക്കണമോ എന്ന് തീരുമാനിക്കാൻ ഇനിയും മണിക്കൂറുകൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി വിരുന്നിന് വിളിച്ചപ്പോൾ ചില ബിഷപ്പുമാർക്ക് രോമാഞ്ചം ഉണ്ടായെന്നും മുന്തിരി വാറ്റിയതും കേക്കും കഴിച്ചപ്പോൾ മണിപ്പൂർ വിഷയം മറന്നുവെന്നുമായിരുന്നു മന്ത്രി സജി ചെറിയാന്‍റെ പരാമര്‍ശം. ആലപ്പുഴ പുന്നപ്രയിലെ സിപിഐഎം ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു പരാമർശം.
സജി ചെറിയാന്റെ ഈ പ്രസംഗം വലിയ വിവാദമായിരുന്നു. ഇതിനെതിരെ കെസിബിസിയും ദീപികയുമടക്കം രംഗത്തെത്തി. വിമർശിക്കുമ്പോൾ മന്ത്രി ഔന്നത്യം കാണിക്കണമായിരുന്നുവെന്ന് കെസിബിസി വക്താവ് ഫാ. ജേക്കബ് പാലക്കാപ്പിള്ളി പറഞ്ഞു. പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ പങ്കെടുത്ത ക്രൈസ്തവ സഭാ പ്രതിനിധികൾക്കെതിരെ സജി ചെറിയാൻ നടത്തിയ പരാമർശത്തിന് പിന്നാലെയാണ് കെസിബിസിയുടെ വിമർശനം.
ദീപിക പത്രം മുഖപ്രസംഗത്തിലാണ് സജി ചെറിയാനെതിരെ രംഗത്തെത്തിയത്. ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരെ ആക്ഷേപിക്കാന്‍ എന്തും വിളിച്ചുപറയുന്ന മന്ത്രിമാര്‍ അടക്കമുള്ള ഇടതുനേതാക്കളും മുഖ്യമന്ത്രിയടക്കം അവര്‍ക്ക് ഒത്താശ ചെയ്യുന്നവരും തീക്കൊള്ളികൊണ്ടാണ് തലചൊറിയുന്നതെന്ന് മുഖപ്രസംഗം മുന്നറിയിപ്പ് നല്‍കുന്നു. മന്ത്രി സജി ചെറിയാനും കെ ടി ജലീല്‍ എംഎല്‍എയും ക്രൈസ്തവ സഭയ്ക്കും ബിഷപ്പുമാര്‍ക്കുമെതിരെ നടത്തിയ പ്രതികരണങ്ങള്‍ ജീര്‍ണ്ണതയുടെ സംസ്‌കാരം പേറുന്നവര്‍ക്ക് ഭൂഷണമായിരിക്കാം. എന്നാല്‍ അവര്‍ ഇരിക്കുന്ന സ്ഥാനത്തിന്റെ മഹിമയ്ക്ക് ചേര്‍ന്നതല്ലെന്നും മുഖപ്രസംഗം ഓര്‍മ്മിപ്പിക്കുന്നു. രാഷ്ട്രീയക്കളികളില്‍ എന്തിന് ബിഷപ്പുമാരെ അവഹേളിക്കണം എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം തയ്യാറാക്കിയിരിക്കുന്നത്.