ആലുവ: എറണാകുളം-അങ്കമാലി അതിരൂപതയിൽ കുർബാന തർക്കം രൂക്ഷം. ആലുവ ചുണങ്ങംവേലിയിൽ കുർബാന അർപ്പിക്കാൻ എത്തിയ പള്ളി വികാരിയെ വിമത വിഭാഗം പൂട്ടിയിട്ടു. സിനഡ് കുർബാന അർപ്പിക്കാൻ ശ്രമിച്ച ഫാദർ ജോർജ് നെല്ലിശേരിയെയാണ് പുലർച്ചെ പള്ളിമേടയിൽ ഇവടകക്കാർ പൂട്ടിയിട്ടത്. തുടർന്ന് വിമതരുടെ ആവശ്യപ്രകാരം അസിസ്റ്റന്റ് വികാരി ജനാഭിമുഖ കുർബാന അർപ്പിച്ചു.
കുർബാനയ്ക്ക് ശേഷമാണ് വിമത വിഭാഗം ഫാദർ ജോർജ് നെല്ലിശ്ശേരിയെ പുറത്തിറക്കിയത്. മാർപാപ്പ പറഞ്ഞത് അനുസരിച്ചാണ് ഏകീകൃത കുർബാന അർപ്പിക്കാൻ എത്തിയതെന്ന് ഫാദർ ജോർജ് നെല്ലിശ്ശേരി വ്യക്തമാക്കി. ഫാദർ ജോർജ് നെല്ലശ്ശേരിയെ ഇടവകയിൽ നിന്നും മാറ്റണമെന്ന് വിമതവിഭാഗം ആവശ്യപ്പെട്ടു.
11 മണിയോടെയാണ് സിനഡ് കുർബാന അർപ്പിക്കാൻ ജോർജ് നെല്ലിശ്ശേരി എത്തുകയായിരുന്നു. എന്നാൽ വിമത വിഭാഗം ജനാഭിമുഖ കുർബാന തന്നെ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ക്രിസ്മസ് ദിവസവും പിന്നീടുള്ള ദിനങ്ങളിലും സിനഡ് കുർബാന അർപ്പിക്കണമെന്നായിരുന്നു മാർപാപ്പയുടെ നിർദ്ദേശം. എന്നാൽ ക്രിസ്മസ് ദിവസം സിനഡ് കുർബാനയ്ക്കൊപ്പം വിമത വിഭാഗത്തിനായി ജനാഭിമുഖ കുർബാനയും നടത്തിയിരുന്നു.