തിരുവനന്തപുരം: അയോദ്ധ്യാ ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്ന കാര്യത്തിൽ കോൺഗ്രസ് നിലപാടിൽ ഒരു വ്യക്തതയുമില്ലെന്ന് മന്ത്രി എം ബി രാജേഷ്. പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം സ്വീകരിക്കാൻ എന്തുകൊണ്ടും യോഗ്യയാണ് സോണിയാ ഗാന്ധിയെന്നാണ് എം ബി രാജേഷിന്റെ പരിഹാസം.
'ബാബരി മസ്ജിദ് പൊളിച്ചു കൊടുക്കുന്നതിനു എല്ലാ സൗകര്യവും ചെയ്ത് കൊടുത്തവരാണ് കോൺഗ്രസ്. ആർഎസ്എസിനോളം പങ്ക് കോണ്ഗ്രസിനും ഉണ്ട്. അധികാരത്തിൽ ഇരുന്ന് കോൺഗ്രസ് ചെയ്ത് കൊടുത്തത് അധികാരത്തിൽ ഇരുന്ന് ബിജെപി പൂർത്തിയാക്കി'. അയോദ്ധ്യാ ക്ഷേത്രം സംയുക്ത സംരംഭമെന്നും അതിന്റെ ഓഹരി സോണിയാ ഗാന്ധിക്കും അർഹതപ്പെട്ടതാണെന്നും എം ബി രാജേഷ് പറഞ്ഞു.
ക്ഷേത്രങ്ങളെ രാഷ്ട്രീയ വേദിയാക്കില്ലെന്നും വ്യക്തിപരമായി ഓരോരുത്തർക്കും രാമക്ഷേത്രത്തിലേക്ക് പോകാൻ അവകാശമുണ്ടെന്നുമായിരുന്നു വിഷയത്തില്‍ ശശി തരൂരിന്‍റെ പ്രതികരണം. വ്യക്തികളെയാണ് ക്ഷണിച്ചത്. അവരാണ് പോകുന്ന കാര്യത്തിൽ തീരുമാനം എടുക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
ക്ഷേത്രമതിലുകൾക്കുള്ളിലല്ല, ദരിദ്ര നാരായണന്മാർക്കിടയിലാണ് ഗാന്ധിജി രാമനെ തേടിയതെന്നായിരുന്നു വിഷയത്തിൽ പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. ഗാന്ധിജിയുടെ രാമരാജ്യം നീതിയുടേതായിരുന്നുവെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു. കേരള കൗമുദിയിൽ എഴുതിയ ലേഖനത്തിലാണ് വിഡി സതീശൻ നിലപാട് വ്യക്തമാക്കിയത്.