തിരുവനന്തപുരം: പൊലീസ് നടപടിക്കെതിരായ യുവമോർച്ചയുടെ സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം. പൊലീസും പ്രവർത്തകരും തമ്മിലുണ്ടായ വാക്കുതർക്കം കൈയ്യേറ്റത്തിൽ കലാശിച്ചു. മാധ്യമ പ്രവർത്തകർക്ക് നേരെയും ആക്രമണം ഉണ്ടായി.
മാർച്ച് സെക്രട്ടറിയേറ്റ് മുന്നിൽ എത്തിയപ്പോൾ പ്രവർത്തകർ വലിയ പ്രകോപനങ്ങൾ പൊലീസിന് നേരെ നടത്തി. ബാരിക്കേഡുകൾ മുറിച്ച് കടക്കാൻ ശ്രമിക്കുകയും പൊലീസിന് നേരെ ടയർ വലിച്ചെറിയുകയും ചെയ്തു. പൊലീസ് വാഹനം ആക്രമിമിക്കുകയും സ്പെഷ്യൽ ബ്രാഞ്ച് ഓഫീസറെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തതോടെ സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.
സംഘർഷ സാഹചര്യം ചിത്രീകരിച്ച മാധ്യമ പ്രവർത്തകരുടെ ക്യാമറയ്ക്ക് നേരെ യുവമോർച്ച പ്രവർത്തകൻ ആക്രമണം നടത്തി. ക്യാമറമാൻമാർക്ക് എതിരെ ടയർ വലിച്ചെറിഞ്ഞു. പ്രവർത്തകർ റോഡ് ഉപരോധിച്ച് പ്രതിഷേധം തുടർന്നതോടെ യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുൽ കൃഷ്ണ, സംസ്ഥാന സെക്രട്ടറി ഗണേഷ് അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തത് നീക്കി.
നവ കേരള സദസിനായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസിനു നേരെ ഇന്നലെ രാത്രിയിലും കരിങ്കൊടി പ്രതിഷേധം ഉണ്ടായിരുന്നു. തിരുവനന്തപുരത്ത് പലയിടത്തും യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരും യുവമോര്‍ച്ചാ പ്രവര്‍ത്തകരും ബസിന് നേരെ കരിങ്കൊടി കാണിച്ചു. പ്രതിഷേധത്തിനിടെ പാറശാലയിൽ പൊലീസും യുവമോര്‍ച്ച പ്രവര്‍ത്തകരും തമ്മിൽ സംഘര്‍ഷമുണ്ടായിരുന്നു.