തിരുവനന്തപുരം: കോൺഗ്രസിന്റെ ഡിജിപി ഓഫീസ് മാർച്ചിൽ തലസ്ഥാനത്ത് സംഘർഷം. പ്രതിപക്ഷനേതാവ് വിഡി സതീശൻ പ്രസംഗിക്കുന്നതിനിടെ നേതാക്കൾ ബാരിക്കേഡുകൾ തകർക്കാൻ ശ്രമിച്ചു. ഇതേത്തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ജലപീരങ്കിയിൽ നിന്നുമുള്ള വെള്ളം നേതാക്കൾ ഇരുന്ന വേദിവരെയെത്തി. വേദിയിലുണ്ടായിരുന്ന കെ സുധാകരൻ അടക്കമുള്ള നേതാക്കൾ നനഞ്ഞ് കുതിർന്നു. ഇതോടെ പ്രസംഗം തടസപ്പെട്ടു. കണ്ണീർ വാതകം പ്രയോഗിച്ചതോടെ കെപിസിസി പ്രസിഡന്റ് കെ സുധാകരന് ദേഹാസ്വാസ്ഥ്യം ഉണ്ടായി. അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. പൊലീസിന് നേരെ കല്ലേറുണ്ടായി.
പ്രവർത്തകർ നവകേരള സദസ്സിന്റെ ബോർഡുകൾ തകർക്കുകയും ഇന്ദിരാഭവൻ റോഡ് ഉപരോധിക്കുകയും ചെയ്തു. ഉദ്യോഗസ്ഥരുടെ വാഹനങ്ങളുൾപ്പടെ തടഞ്ഞു. പ്രവർത്തകരെല്ലാം കെപിസിസി ആസ്ഥാനത്തേക്കെത്തി. എന്നാൽ നേതാക്കളുള്ള ഭാഗത്തേക്ക് പൊലീസിന്റെ ഭാഗത്തുനിന്നാണ് ആദ്യം ആക്രമണമുണ്ടായതെന്നാണ് കോണ്‍ഗ്രസ് പ്രവർത്തകർ ആരോപിക്കുന്നത്.
പ്രകോപനമില്ലാതെ പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രതിഷേധം തകർക്കാനുള്ള സർക്കാരിന്റെ ആസൂത്രിത നീക്കമാണിതെന്ന് ശശി തരൂർ എം പി പ്രതികരിച്ചു. സഹിക്കാൻ കഴിയാത്ത പെരുമാറ്റം ആണ് ഉണ്ടായത്. ഒരു പ്രകോപനവും ഇല്ലാതെയാണ് പൊലീസ് ഇങ്ങനെ ചെയ്തത്. ശക്തിയേറിയ കണ്ണീർ വാതകമാണ് പ്രയോഗിച്ചത്. ജനാധിപത്യരീതിയിലാണ് സമരം നടത്തിയത്. നേതാക്കൾക്ക് ഉൾപ്പെടെ ശ്വാസംമുട്ടൽ ഉണ്ടായി. അപ്രതീക്ഷിതമായി കണ്ണീർവാതകം ഉപയോഗിച്ചുകൊണ്ട് പൊലീസ് കാണിച്ചത് ക്രൂരതയാണ്. സംഭവിച്ചത് അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ പൊലീസ് ഗുണ്ടകളായി മാറിയെന്ന് കെ മുരളീധരൻ പറഞ്ഞു. പ്രതിപക്ഷ നേതാവ് സംസാരിച്ചപ്പോഴാണ് കണ്ണീർവാതകം ഉപയോഗിച്ചത്. അടിക്ക് തിരിച്ചടി ഉണ്ടാകുമെന്നും കെ മുരളീധരൻ പ്രതികരിച്ചു.