ഏത് യജമാനൻമാരെ പ്രീതിപ്പെടുത്താനാണ്?; കെസിബിസിയുടെ പത്രക്കുറിപ്പിനെതിരെ കെ ടി ജലീല്‍ രംഗത്ത്

കെസിബിസിയുടെ പത്രക്കുറിപ്പ് ഏത് യജമാനൻമാരെ പ്രീതിപ്പെടുത്താനാണ്? ബിജെപിയെ രാഷ്ട്രീയമായി എതിർക്കുന്നത് അപമാനമായി ആർക്കെങ്കിലും തോന്നുന്നുണ്ടെങ്കിൽ തൽക്കാലം ക്ഷമിക്കുകയല്ലാതെ നിവൃത്തിയില്ല.
ഏത് യജമാനൻമാരെ പ്രീതിപ്പെടുത്താനാണ്?; കെസിബിസിയുടെ പത്രക്കുറിപ്പിനെതിരെ കെ ടി ജലീല്‍ രംഗത്ത്

കൊച്ചി: കെ ടി ജലീല്‍ എംഎല്‍എയുടെ ഫേസ്ബുക്ക് കുറിപ്പ് സാംസ്‌കാരിക സമൂഹത്തിന് അപമാനമാണെന്ന കെസിബിസിയുടെ പത്രക്കുറിപ്പിനെതിരെ കെ ടി ജലീല് രംഗത്ത്. കെസിബിസിയുടെ വാർത്താക്കുറിപ്പിൻ്റെ ഗുട്ടൻസ് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ലെന്ന് ആമുഖമായി പറഞ്ഞാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ കെസിബിസിയുടെ വിമർശനത്തോട് കെ ടി ജലീൽ പ്രതികരിച്ചിരിക്കുന്നത്. മുസ്ലിം-ക്രൈസ്തവ ജനവിഭാഗങ്ങൾക്കെതിരെ ഗുജറാത്തിലും ഡൽഹിയിലും മണിപ്പൂരിലും വംശഹത്യക്ക് നേതൃത്വം നൽകിയവർ കാപട്യത്തിൻ്റെ മുഖമൂടിയണിഞ്ഞ് "സ്നേഹക്കേയ്ക്കുമായി" അരമനകളും ക്രൈസ്തവ വീടുകളും കയറിയിറങ്ങി നടക്കുന്നതിനെയാണ് ഫേസ്ബുക്ക് പോസ്റ്റിൽ വിമർശിച്ചിരിക്കുന്നതെന്നാണ് കെസിബിസിക്ക് മറുപടിയായി കെ ടി ജലീൽ വ്യക്തമാക്കുന്നത്. തങ്ങളും തിരുമേനിയും സുരേന്ദ്രനും ഒരുമിച്ച് കേയ്ക്ക് മുറിച്ചാൽ മായുന്നതല്ല സംഘ്പരിവാറുകാരുടെ കയ്യിലെ "രക്തക്കറ" എന്നും കുറിപ്പിൽ വ്യക്തമാക്കിയിരുന്നതായി കെ ടി ജലീൽ ഓർമ്മിപ്പിച്ചു.

മുസ്ലിം-ക്രൈസ്തവ ജനവിഭാഗങ്ങൾക്കെതിരെ ഗുജറാത്തിലും ഡൽഹിയിലും മണിപ്പൂരിലും വംശഹത്യക്ക് നേതൃത്വം നൽകിയവർ കാപട്യത്തിൻ്റെ മുഖമൂടിയണിഞ്ഞ് "സ്നേഹക്കേയ്ക്കുമായി" അരമനകളും ക്രൈസ്തവ വീടുകളും കയറിയിറങ്ങി നടക്കുന്നതിനെയാണ് ഫേസ്ബുക്ക് പോസ്റ്റിൽ വിമർശിച്ചിരിക്കുന്നതെന്നാണ് കെസിബിസിക്ക് മറുപടിയായി കെ ടി ജലീൽ വ്യക്തമാക്കുന്നത്

ന്യൂനപക്ഷങ്ങളോട് ഹിന്ദുത്വവാദികൾ കാട്ടിയ ക്രൂരതക്ക് അവർ മാപ്പ് പറയണമെന്നും മുഖപുസ്തകത്തിൽ തുറന്നെഴുതി. എൻ്റെ കുറിപ്പിൽ എവിടെയും ക്രൈസ്തവ പുരോഹിതൻമാരെയോ ക്രൈസ്തവ ദർശനങ്ങളെയോ മോശമാക്കുകയോ ഇകഴ്ത്തുകയോ ചെയ്തിട്ടില്ല. ചെയ്യുകയുമില്ല. ളോഹയിട്ട് ആരെങ്കിലും ''തോന്നിവാസം" പറഞ്ഞാൽ മറുപടി പറയും. അതിൽ ഒരു ദാക്ഷിണ്യവും പ്രതീക്ഷിക്കേണ്ടെന്നും കെ ടി ജലീൽ വ്യക്തമാക്കുന്നുണ്ട്. കെ സി ബി സിയുടെ പത്രക്കുറിപ്പ് ഏത് യജമാനൻമാരെ പ്രീതിപ്പെടുത്താനാണ്? ബി.ജെ.പിയെ രാഷ്ട്രീയമായി എതിർക്കുന്നത് അപമാനമായി ആർക്കെങ്കിലും തോന്നുന്നുണ്ടെങ്കിൽ തൽക്കാലം ക്ഷമിക്കുകയല്ലാതെ നിവൃത്തിയില്ലെന്നും ഫേസ്ബുക്ക് പോസ്റ്റിൽ കെ ടി ജലീൽ ഓർമ്മിപ്പിക്കുന്നുണ്ട്.

മതേതര മനസ്സുള്ള സാത്വികൻമാരായ സന്യാസിവര്യന്മാരും വർഗീയത തൊട്ടുതീണ്ടാത്ത കറകളഞ്ഞ ഹൈന്ദവ വിശ്വാസികളും വിവിധ മതനിരപേക്ഷ പാർട്ടികളിൽ പ്രവർത്തിക്കുന്ന സഹോദര മതസ്ഥരെ സ്നേഹിക്കുന്ന കോടിക്കണക്കണക്കിന് വരുന്ന ഹൈന്ദവ ഭക്തരുമാണ് ഹിന്ദുമത വിശ്വാസത്തിൻ്റെ യഥാർത്ഥ നേരവകാശികൾ. അവരുമായാണ് സഹോദര മതസ്ഥർ ആത്മബന്ധം ഉണ്ടാക്കേണ്ടത്. അല്ലാതെ ഹിന്ദുത്വ മതഭ്രാന്തൻമാർക്ക് പൊതുസ്വീകാര്യത നേടിക്കൊടുത്തുകൊണ്ടാവരുത് സൗഹൃദസ്ഥാപനമെന്ന് മുന്നറിയിപ്പും ജലീൽ നൽകുന്നുണ്ട്.

ഇത് തിരിച്ചറിയാനുള്ള സാമാന്യ വിവേകമാണ് ന്യൂനപക്ഷ സമുദായ നേതാക്കൾക്ക് ഉണ്ടാകേണ്ടത്. ഹൈന്ദവരെ ബി.ജെ.പിക്ക് തീറെഴുതിക്കൊടുക്കുന്ന ഏർപ്പാട് ഇനിയെങ്കിലും കെ സി ബി സിയും ലീഗും നിർത്തണം. സംഘികൾ കുനിയാൻ പറയുമ്പോൾ നിലത്തിഴയുന്നവരായി ന്യൂനപക്ഷ സമുദായ നേതൃത്വങ്ങൾ മാറിയാൽ ഗുജറാത്തും ഡൽഹിയും യു.പിയും മണിപ്പൂരം ബാബരി മസ്ജിദും ഇനിയും ആവർത്തിക്കപ്പെടുമെന്നും ജലീൽ തൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ ഓർമ്മിപ്പിക്കുന്നു.

ക്രിസ്തീയ വിഭാഗങ്ങളോട് അടുപ്പം സ്ഥാപിക്കുന്നതിനായി ബിജെപി സംഘടിപ്പിക്കുന്ന സ്നേഹയാത്രയുടെ ഭാഗമായി ബിജെപി അധ്യക്ഷൻ സിറോ മലബാർ സഭയുടെ ആസ്ഥാനത്തെത്തി കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തിയതിനെയും കെസിബിസി ആസ്ഥാനത്ത് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനും സാദിഖലി ശിഹാബ് തങ്ങളും ക്ലിമീസ് ബാബ തിരുമേനിക്കൊപ്പം കേക്ക് മുറിച്ചതിനെയും കെ ടി ജലീൽ നേരത്തെ വിമർശിച്ചിരുന്നു. ജനങ്ങൾ സമാധാനത്തോടെയും സ്നേഹത്തോടെയും ജീവിക്കുന്ന കേരളത്തിൽ ബിജെപിയുടെ "പരിപ്പ്" വേവിക്കാൻ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ഇന്നോളം നടന്നിട്ടില്ല. ബിജെപിക്ക് പകയുടെ സൂചി കുത്താൻ ഇടം നൽകാത്ത ദിക്കാണ് കേരളം. അരമനകൾ കയറിയിറങ്ങിയത് കൊണ്ടോ പുരോഹിതർക്കും തങ്ങൾക്കുമൊപ്പം നിന്ന് ''കെയ്ക്ക്'' മുറിച്ചത് കൊണ്ടോ ബിജെപിക്ക് മലയാളമണ്ണിൽ കാലുറപ്പിക്കാനാവുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അവർ വിഡ്ഢികളുടെ സ്വർഗ്ഗത്തിലാണെന്നായിരുന്നു കെ ടി ജലീലിൻ്റെ നേരത്തെയുള്ള വിമർശനം.

ജീവിതാനുഭവങ്ങളിലൂടെ പരസ്പര ബഹുമാനത്തിൻ്റെയും സഹിഷ്ണുതയുടെയും വില മനസ്സിലാക്കിയ മനുഷ്യരാണ് ശ്രീനാരായണ ഗുരുവും അയ്യങ്കാളിയും വക്കം മൗലവിയും ചാവറയച്ഛനും ഉഴുതുമറിച്ച ദേശത്ത് ജീവിക്കുന്നത്. ബഹുസ്വരതയുടെ മഴവിൽ സൗന്ദര്യം ഏകശിലാ സംസ്കാരത്തിൻ്റെ കീറപ്പായ കൊണ്ട് മറച്ചു പിടിക്കാൻ വർഗ്ഗീയവിഷം ചീറ്റുന്ന സംഘ്പരിവാരങ്ങൾക്ക് ആവില്ല. നൂറുകണക്കിനാളുകൾ കൊലചെയ്യപ്പെട്ട ഗുജറാത്ത്-ഡൽഹി-മണിപ്പൂർ മോഡൽ വംശഹത്യകളിൽ രാജ്യത്തോട് മാപ്പിരന്നിട്ടാകാം ബി.ജെ.പിയുടെ "കെയ്ക്ക്"യാത്രകളെന്നും കെ ടി ജലീൽ വിമർശിച്ചിരുന്നു.

ഇതിനോടായിരുന്നു പത്രക്കുറിപ്പിലൂടെയുള്ള കെസിബിസിയുടെ പ്രതികരണം. 'ക്രൈസ്തവരുടെ പ്രധാന തിരുനാളായ ക്രിസ്തുമസിനോട് അനുബന്ധിച്ച് കെസിബിസിയിടെ ആസ്ഥാന കാര്യാലയത്തില്‍ നടത്തിയ ക്രിസ്തുമസ് ആഘോഷങ്ങളില്‍ പങ്കെടുത്ത സാദിഖലി ശിഹാബ് തങ്ങളെ മോശമായി ചിത്രീകരിച്ച് മുന്‍മന്ത്രി കെ ടി ജലീല്‍ മുഖപുസ്തത്തില്‍ എഴുതിയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. കത്തോലിക്കാ സഭയുടെ ഇത്തരം ആഘോഷങ്ങളില്‍ സമൂഹത്തിലെ ഉന്നതരായ വ്യക്തിത്വങ്ങളെ ക്ഷണിക്കുന്നത് സഭയുടെ സ്വകാര്യകാര്യമാണ്. ആരെ ക്ഷണിക്കണം എന്നും അവര്‍ വേദി എങ്ങനെ പങ്കിടണമെന്നും പുറമെ നിന്ന് ആരും ഞങ്ങളെ ഉപദേശിക്കേണ്ടതില്ല. സമൂഹത്തിന്റെ വിവിധ ശ്രേണിയില്‍ നിന്നുള്ള പ്രമുഖരും വിവിധ മതാചാര്യന്മാരും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ള പ്രധാന വ്യക്തികളും പങ്കെടുത്ത വിശിഷ്ടമായ ഒരു ആഘോഷത്തിന്റെ ചൈതന്യത്തെ ഇല്ലാതാക്കും വിധം കാപട്യം നിറഞ്ഞ വാക്കുകളോടെ വക്രീകരിച്ച് മുഖപുസ്തകത്തില്‍ കുറിപ്പ് എഴുതിയ കെ ടി ജലീലിന്റെ പ്രവൃത്തി അപലപനീയവും സാംസ്‌കാരിക കേരളത്തിന് അപമാനവുമാണ്. കത്തോലിക്കാ സഭയുടെ പൊതു സ്വീകാര്യത ജലീലിനെ പോലെയുള്ളവര്‍ക്ക് അസഹിഷ്ണുതക്ക് കാരണമാകുന്നുണ്ടെങ്കില്‍ അത്തരക്കാരെ നിയന്ത്രിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കേണ്ടതാണെന്നും', പത്രക്കുറിപ്പില്‍ കെസിബിസി വ്യക്തമാക്കിയിരുന്നു.

കെസിബിസിയുടെ പത്രക്കുറിപ്പിന് മറുപടിയായി കെ ടി ജലീൽ പങ്കുവച്ച ഫെസ്ബുക്ക് കുറിപ്പിൻ്റെ പൂർണ്ണരൂപം

കെ.സി.ബി.സിയോട് സവിനയം

ബി.ജെ.പിയുടെ ന്യൂനപക്ഷ പ്രേമത്തിൻ്റെ പൊള്ളത്തരം ചൂണ്ടിക്കാണിച്ച് ഞാൻ എഴുതിയ ഫേസ് ബുക്ക് കുറിപ്പ് സാംസ്കാരിക കേരളത്തിന് അപമാനമെന്ന് പറഞ്ഞ് കെ.സി.ബി.സി പുറത്തിറക്കിയ വാർത്താ കുറിപ്പിൻ്റെ "ഗുട്ടൻസ്" എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.

മുസ്ലിം-ക്രൈസ്തവ ജനവിഭാഗങ്ങൾക്കെതിരെ ഗുജറാത്തിലും ഡൽഹിയിലും മണിപ്പൂരിലും വംശഹത്യക്ക് നേതൃത്വം നൽകിയവർ കാപട്യത്തിൻ്റെ മുഖമൂടിയണിഞ്ഞ് "സ്നേഹക്കേയ്ക്കുമായി" അരമനകളും ക്രൈസ്തവ വീടുകളും കയറിയിറങ്ങി നടക്കുന്നതിനെയാണ് ഞാൻ ഫേസ്ബുക്ക് പോസ്റ്റിൽ വിമർശിച്ചത്.

തങ്ങളും തിരുമേനിയും സുരേന്ദ്രനും ഒരുമിച്ച് കേയ്ക്ക് മുറിച്ചാൽ മായുന്നതല്ല സംഘ്പരിവാറുകാരുടെ കയ്യിലെ "രക്തക്കറ" എന്നും കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.

ന്യൂനപക്ഷങ്ങളോട് ഹിന്ദുത്വവാദികൾ കാട്ടിയ ക്രൂരതക്ക് അവർ മാപ്പ് പറയണമെന്നും മുഖപുസ്തകത്തിൽ തുറന്നെഴുതി. എൻ്റെ കുറിപ്പിൽ എവിടെയും ക്രൈസ്തവ പുരോഹിതൻമാരെയോ ക്രൈസ്തവ ദർശനങ്ങളെയോ മോശമാക്കുകയോ ഇകഴ്ത്തുകയോ ചെയ്തിട്ടില്ല. ചെയ്യുകയുമില്ല. ളോഹയിട്ട് ആരെങ്കിലും ''തോന്നിവാസം" പറഞ്ഞാൽ മറുപടി പറയും. അതിൽ ഒരു ദാക്ഷിണ്യവും പ്രതീക്ഷിക്കേണ്ട.

കെ.സി.ബി.സിയുടെ പത്രക്കുറിപ്പ് ഏത് യജമാനൻമാരെ പ്രീതിപ്പെടുത്താനാണ്? ബി.ജെ.പിയെ രാഷ്ട്രീയമായി എതിർക്കുന്നത് അപമാനമായി ആർക്കെങ്കിലും തോന്നുന്നുണ്ടെങ്കിൽ തൽക്കാലം ക്ഷമിക്കുകയല്ലാതെ നിവൃത്തിയില്ല.

ഒരുഭാഗത്ത് മുസ്ലിം-ക്രൈസ്തവ വംശഹത്യക്ക് നേതൃത്വം നൽകുകയും അവരുടെ ആരാധനാലയങ്ങൾ തകർക്കുകയും മറുഭാഗത് ന്യൂനപക്ഷങ്ങളുടെ ചങ്ങാതി ചമയുകയും ചെയ്യുന്ന വർഗീയ ശക്തികളുടെ "തനിനിറം" അവസാനശ്വാസം വരെയും തുറന്നുകാട്ടും. അതിൽ ആര് കർവിച്ചിട്ടും കാര്യമില്ല.

ഹൈന്ദവ സമുദായവുമായുള്ള ബന്ധവും സ്നേഹവും ബി.ജെ.പിക്കാരോടും ആർ.എസ്.എസ്സുകാരോടുമുള്ള ചങ്ങാത്തമല്ലെന്ന് ഇനിയെങ്കിലും ന്യൂനപക്ഷ സമുദായങ്ങൾ തിരിച്ചറിയണം. മുസ്ലിം-ക്രൈസ്തവ വിഭാഗങ്ങളോട് ബന്ധം സ്ഥാപിക്കാൻ അവരിലെ വർഗ്ഗീയവാദികളുമായി മറ്റുമതസ്ഥർ സൗഹൃദം സ്ഥാപിക്കാൻ ശ്രമിക്കുന്നത് നാളിതുവരെ നാമാരെങ്കിലും കണ്ടിട്ടുണ്ടോ?

മതേതര മനസ്സുള്ള സാത്വികൻമാരായ സന്യാസിവര്യന്മാരും വർഗീയത തൊട്ടുതീണ്ടാത്ത കറകളഞ്ഞ ഹൈന്ദവ വിശ്വാസികളും വിവിധ മതനിരപേക്ഷ പാർട്ടികളിൽ പ്രവർത്തിക്കുന്ന സഹോദര മതസ്ഥരെ സ്നേഹിക്കുന്ന കോടിക്കണക്കണക്കിന് വരുന്ന ഹൈന്ദവ ഭക്തരുമാണ് ഹിന്ദുമത വിശ്വാസത്തിൻ്റെ യഥാർത്ഥ നേരവകാശികൾ. അവരുമായാണ് സഹോദര മതസ്ഥർ ആത്മബന്ധം ഉണ്ടാക്കേണ്ടത്. അല്ലാതെ ഹിന്ദുത്വ മതഭ്രാന്തൻമാർക്ക് പൊതുസ്വീകാര്യത നേടിക്കൊടുത്തുകൊണ്ടാവരുത് സൗഹൃദസ്ഥാപനം.

ഇത് തിരിച്ചറിയാനുള്ള സാമാന്യ വിവേകമാണ് ന്യൂനപക്ഷ സമുദായ നേതാക്കൾക്ക് ഉണ്ടാകേണ്ടത്. ഹൈന്ദവരെ ബി.ജെ.പിക്ക് തീറെഴുതിക്കൊടുക്കുന്ന ഏർപ്പാട് ഇനിയെങ്കിലും കെ.സി.ബി.സിയും ലീഗും നിർത്തണം. സംഘികൾ കുനിയാൻ പറയുമ്പോൾ നിലത്തിഴയുന്നവരായി ന്യൂനപക്ഷ സമുദായ നേതൃത്വങ്ങൾ മാറിയാൽ ഗുജറാത്തും ഡൽഹിയും യു.പിയും മണിപ്പൂരം ബാബരി മസ്ജിദും ഇനിയും ആവർത്തിക്കപ്പെടും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com