സുപ്രീം കോടതി വിധി വന്ന ദിവസം തന്നെ ഗോപിനാഥ് രവീന്ദ്രൻ സർവ്വകലാശാലയിൽ നിയമനം നടത്തി

ജിയോഗ്രാഫി പഠന വിഭാഗത്തിലെ അസിസ്റ്റൻ് പ്രൊഫസർ നിയമനം നടന്നതാണ് വിവാദത്തിലായിരിക്കുന്നത്
സുപ്രീം കോടതി വിധി വന്ന ദിവസം തന്നെ ഗോപിനാഥ് രവീന്ദ്രൻ സർവ്വകലാശാലയിൽ നിയമനം നടത്തി

കണ്ണൂർ: സുപ്രീം കോടതി വിധിയെ തുടർന്ന് സ്ഥാനമൊഴിഞ്ഞ കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രനെതിരെ ഗുരുതര ആരോപണം. പുനർ നിയമനം റദ്ദാക്കി സുപ്രീം കോടതി വിധി വന്ന ദിവസവും ഗോപിനാഥ് രവീന്ദ്രൻ സർവ്വകലാശാലയിൽ നിയമനം നടത്തിയെന്നാണ് ആരോപണം.

ജിയോഗ്രാഫി പഠന വിഭാഗത്തിലെ അസിസ്റ്റൻ് പ്രൊഫസർ നിയമനം നടന്നതാണ് വിവാദത്തിലായിരിക്കുന്നത്. ഈ നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപയിൻ കമ്മറ്റി ചാൻസലർക്ക് പരാതി നൽകി. പുറത്താക്കുന്നതിന് രണ്ട് ദിവസം മുൻപ് വൈസ് ചാൻസലർ ഓൺലൈൻ ഇന്റർവ്യൂവിലും പങ്കെടുത്തു. മറ്റെല്ലാ സർവ്വകലാശാലകളും ഓഫ് ലൈൻ ഇന്റർവ്യൂ ആയിട്ടും കണ്ണൂർ സർവ്വകലാശാല ഇന്റർവ്യു ഓൺലൈനിൽ തന്നെയാണ്.

പുറത്താക്കിയതിന് ശേഷം വൈസ് ചാൻസലർ മറ്റൊരാളെ സെലക്ഷൻ കമ്മിറ്റി അധ്യക്ഷനാക്കി. എല്ലാ ഉദ്യോഗാർത്ഥികളെയും ഒരു ബോർഡ് തന്നെ ഇൻ്റർവ്യൂ ചെയ്യണമെന്ന നിയമം പാലിക്കപ്പെട്ടിട്ടില്ലെന്നും പരാതിയുണ്ട്. ജിയോഗ്രാഫി സെലക്ഷൻ കമ്മറ്റിയിൽ തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥിയുടെ പിഎച്ച്ഡി ഗൈഡ് ഉണ്ടെന്നും ആക്ഷേപമുണ്ട്.

ഡോ ഗോപിനാഥ് രവീന്ദ്രൻ്റെ നിയമനം ശരിവെച്ച ഹൈക്കോടതി ഉത്തരവ് നേരത്തെ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ ബെഞ്ചായിരുന്നു നിയമനം റദ്ദാക്കിയത്. കണ്ണൂര്‍ സര്‍വകലാശാല സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനു പി ജോസ് എന്നിവരാണ് നിയമനം ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചത്.

നിയമത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്ന യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് മാത്രമേ നിയനം നടത്താന്‍ കഴിയൂ എന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്ര ചൂഢ് വാദത്തിനിടെ നിരീക്ഷിച്ചിരുന്നു. നിയമിച്ച രീതി ചട്ടവിരുദ്ധമാണെന്ന് വിലയിരുത്തിയായിരുന്നു സുപ്രീം കോടതി കണ്ണൂർ വിസിയുടെ നിയമനം റദ്ദാക്കിയത് . ഹൈക്കോടതിയുടെ കുറ്റകരമായ വിധി റദ്ദാക്കുന്നുവെന്നാണ് സുപ്രീം കോടതി പറഞ്ഞത്. വി സി നിയമനത്തിൽ ​ഗവർണർ അധികാരപരിധിയിൽ ബാഹ്യശക്തികൾ ഇടപെട്ടു എന്ന നിരീക്ഷണമായിരുന്നു കോടതി നടത്തിയത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബഞ്ചിന്റേതായിരുന്നു വിധി. ജസ്റ്റിസ് ജെ ബി പർദിവാലയായിരുന്നു വിധി പ്രസ്താവിച്ചത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com