തിരുവനന്തപുരം: നവകേരള സദസ്സ് ഇല്ലാതാക്കാനുള്ള ശ്രമമാണ് കോൺഗ്രസ് നടത്തുന്നതെന്ന ആരോപണവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. ബസിന് മുന്നിലേക്ക് പ്രതിഷേധക്കാർ ചാടി വീഴാൻ ശ്രമിച്ചു. ബസ് തട്ടി അപകടമുണ്ടായി എന്ന് വരുത്തി തീർക്കാനായിരുന്നു ശ്രമം. മാധ്യമങ്ങൾ പ്രതിപക്ഷത്തെയും ബിജെപിയേയും സഹായിക്കാൻ ശ്രമിക്കുകയാണ്. സർക്കാരിനെ തകർക്കാനാണ് ശ്രമിക്കുന്നത്. സർക്കാർ ചെയ്യുന്ന നല്ല കാര്യങ്ങൾ മാധ്യമങ്ങൾ കാണില്ലെന്നും മന്ത്രി വാമനപുരത്ത് നവകേരള സദസ്സിൽ കുറ്റപ്പെടുത്തി.
പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ നടത്തുന്ന പ്രവർത്തനം അപലപനീയമാണ്. ഇത് രാഷ്ട്രീയ പാർട്ടി സംഘടിപ്പിക്കുന്ന പരിപാടിയല്ല, സർക്കാർ സംഘടിപ്പിക്കുന്ന പരിപാടിയാണ്. പ്രതിപക്ഷം ഉയർത്തിക്കൊണ്ട് വന്ന നുണകൾ തകർന്നടിയുകയാണ്. കോൺഗ്രസ് നവകേരള സദസ്സിനെതിരെ ആത്മഹത്യാ സ്‌ക്വാഡിനെ ഇറക്കി. കോൺഗ്രസ് മൃതപ്രായമായ അവസ്ഥയിലാണ്. കേരളത്തിൽ കോൺഗ്രസ് എസ് എസ് പാർട്ടി ആയി മാറിയെന്നും സതീശനും സുധാകരനും കോൺഗ്രസിന് ചരമഗീതം പാടുന്നുവെന്നും വീണാ ജോർജ് ആരോപിച്ചു.
ബിജെപിയേയും കേന്ദ്ര സർക്കാരിനെയും വിമർശിക്കുമ്പോൾ കോൺഗ്രസിന് വേദനിക്കുന്നത് എന്തിനാണ്? ഗവർണർ സർവ്വകലാശാലകളെ കലാപ ഭൂമിയാക്കാൻ ശ്രമിക്കുകയാണ്. കോൺഗ്രസാകട്ടെ തെരുവിൽ പ്രശ്നം ഉണ്ടാക്കാൻ ശ്രമിക്കുന്നു. അതിനിടെ ബിജെപി ക്രിസ്മസ് കാർഡുമായി ഇറങ്ങിയിട്ടുണ്ട്. മണിപ്പൂരിൽ മരിച്ചവരുടെ രക്തം കൊണ്ടാണ് ക്രിസ്മസ് കാർഡ് എഴുതിയിരിക്കുന്നതെന്നും ഇത് ജനങ്ങൾ തിരിച്ചറിയുമെന്നും വീണാ ജോർജ് പറഞ്ഞു.
അപൂര്‍വ ജനിതക രോഗം ബാധിച്ച ഫാത്തിമ എന്ന കുഞ്ഞിന്റെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. പാലക്കാട് വെച്ച് ഫാത്തിമയുടെ മാതാപിതാക്കൾ നിവേദനം നൽകി, യാത്ര തിരുവനന്തപുരത്ത് എത്തുമ്പോഴേക്കും ശസ്ത്രക്രിയ പൂർത്തിയായെന്നും മന്ത്രി പറഞ്ഞു. 15 ലക്ഷം രൂപ ചെലവ് വരുന്ന ശസ്ത്രക്രിയയാണ് സർക്കാർ മെഡിക്കൽ കോളേജിൽ സൗജന്യമായി ചെയ്തതെന്നും മന്ത്രി വീണാ ജോർജ് വ്യക്തമാക്കി.