കൃഷ്ണകുമാർ ഏതോ പ്രാകൃതകാലത്ത് ജനിച്ചു ജീവിച്ചവരെ പോലെ സംസാരിക്കുന്നു: ശാരദക്കുട്ടി

കൃഷ്ണകുമാർ ഏതോ പ്രാകൃതകാലത്ത് ജനിച്ചു ജീവിച്ചവരെ പോലെ സംസാരിക്കുന്നു: ശാരദക്കുട്ടി

'ഏതോ പ്രാകൃതകാലത്ത് ജനിച്ചു ജീവിച്ചവരെ പോലെ സംസാരിക്കുന്ന നടൻ കൃഷ്ണകുമാറിനെ ഒക്കെ പരാമർശിക്കേണ്ടി വരുന്നതു പോലും ലജ്ജാകരമാണ്'

തിരുവനന്തപുരം: തന്റെ വീട്ടിൽ പണ്ട് പറമ്പിൽ ജോലി ചെയ്തിരുന്നവർക്ക് മുറ്റത്ത് കുഴികുത്തി ഇല വെച്ച് ഭക്ഷണം നൽകിയിരുന്നുവെന്ന നടൻ കൃഷ്ണകുമാറിന്റെ പരാമർശത്തിൽ പ്രതികരിച്ച് എഴുത്തുകാരി എസ് ശാരദക്കുട്ടി. ഏതോ പ്രാകൃതകാലത്ത് ജനിച്ചു ജീവിച്ചവരെ പോലെ സംസാരിക്കുന്ന കൃഷ്ണകുമാറിനെക്കുറിച്ച് പരാമർശിക്കേണ്ടി വരുന്നതു പോലും ലജ്ജാകരമാണ്. കൃഷ്ണകുമാർ പറയുന്നത് ശരിയല്ലെന്നും ഇല്ലാതിരുന്ന ഒരു കാര്യത്തെ തന്റെ വംശ മഹിമയ്ക്ക് അലങ്കാരമാക്കി ഭാവിച്ചെടുക്കുകയാണ് കൃഷ്ണകുമാർ ചെയ്യുന്നതെന്നും ശാരദക്കുട്ടി സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.

'ഏതോ പ്രാകൃതകാലത്ത് ജനിച്ചു ജീവിച്ചവരെ പോലെ സംസാരിക്കുന്ന നടൻ കൃഷ്ണകുമാറിനെ ഒക്കെ പരാമർശിക്കേണ്ടി വരുന്നതു പോലും ലജ്ജാകരമാണ്. 1968 ൽ ജനിച്ച ഒരാളുടെ ചെറുപ്പകാലം 70കളിലാണ്. അന്ന് തന്റെ അമ്മ തറവാട്ടിലെ പറമ്പിൽ കുഴികുത്തി കഞ്ഞി കൊടുക്കുമായിരുന്നു എന്നൊക്കെ പറയുന്നത് സത്യമാകാനിടയില്ല. ഇല്ലാതിരുന്ന ഒന്നിനെ പോലും ഉണ്ടായിരുന്നതായി സങ്കൽപിച്ച് തന്റെ വംശ 'മഹിമ'യ്ക്ക് അത് അലങ്കാരമാക്കി ഭാവിച്ചെടുക്കുകയാണയാൾ. ഗംഭീരമായിരുന്ന തന്റെ തറവാട്, അതിനു ചുറ്റും വലിയ പറമ്പ്, അവിടെ നിറയെ പണിക്കാർ, അവർക്ക് കുഴി കുത്തി കഞ്ഞി കൊടുക്കുന്ന അമ്മ, അതു കണ്ട് അകത്തളത്തിലിരുന്ന് കൊതിക്കുന്ന തറവാട്ടുണ്ണി തങ്കപ്പവൻകുഞ്ഞ്... ആഹാഹാ... സങ്കൽപലോകത്തിലെ ബാലഭാസ്കരൻ... സ്വപ്നം കാണുന്ന രാജാവ് അർദ്ധരാജ്യം കാണാറില്ല. ഇയാൾ പഴയകാലസിനിമ വല്ലതും കണ്ട ഓർമ്മയാകും,' ശാരദക്കുട്ടി കുറിച്ചു.

കൃഷ്ണകുമാർ തന്റെ ജീവിതപങ്കാളി സിന്ധു കൃഷ്ണയുടെ യൂട്യൂബ് പേജിൽ അപ്‍ലോഡ് ചെയ്ത വീഡിയോയിലാണ് വിവാദ പരാമർശം നടത്തിയത്. പഴങ്കഞ്ഞിയുടെ ഗുണങ്ങളെക്കുറിച്ച് പുകഴ്ത്തി പറയുന്നതിനിടയിലാണ് തന്റെ വീട്ടിൽ പണ്ട് പണിക്കാർക്ക് കഞ്ഞി കൊടുത്തിരുന്നത് മണ്ണിൽ കുഴികുത്തിയായിരുന്നു എന്ന് നടൻ പറഞ്ഞത്. വീട്ടിൽ നല്ല ഭക്ഷണമുണ്ടായിരുന്നെങ്കിലും ജോലിക്കാർ കുഴിയിൽ നിന്ന് പ്ലാവില ഉപയോ​ഗിച്ച് പഴങ്കഞ്ഞി കഴിക്കുന്നത് കൊതിയോടെ നോക്കി നിന്നിട്ടുണ്ടെന്നും നടൻ വീഡിയോയിൽ പറയുന്നുണ്ട്. അഞ്ചുമാസം മുമ്പ് ചെയ്ത വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ഏറെ ചർച്ചയായിരിക്കുകയാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com