'താൻ പങ്കെടുത്ത സെമിനാറിൽ വിട്ടുനിന്നു'; കാലിക്കറ്റ് സർവകലാശാല വിസിയോട് വിശദീകരണം തേടി ഗവർണർ
തിരുവനന്തപുരം: കനത്ത പ്രതിഷേധങ്ങൾക്കിടെ കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലറോട് വിശദീകരണം തേടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. താൻ പങ്കെടുത്ത സെമിനാറിൽ നിന്ന് വിട്ടു നിന്നതിലാണ് സർവകലാശാല ചാൻസലർ കൂടിയായ ഗവർണർ വൈസ് ചാന്‍സലര്‍ എം കെ ജയരാജിനോട് വിശദീകരണം തേടിയത്. കാമ്പസിൽ എസ്എഫ്ഐ പ്രവർത്തകർ ഗവർണർക്കെതിരെ ബാനർ സ്ഥാപിച്ചത് സംബന്ധിച്ച റിപ്പോർട്ടും നേരത്തെ ചാൻസലർ തേടിയിരുന്നു.
ഇതുസംബന്ധിച്ച് കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ എം കെ ജയരാജ് ചാൻസലർക്ക് മറുപടി നൽകിയിരുന്നില്ല. റിപ്പോർട്ട് ആവശ്യപെട്ട് 24 മണിക്കൂർ പിന്നിട്ടിട്ടും വിശദീകരണം കൊടുത്തില്ല. ആരോഗ്യപരമായ കാരണങ്ങളാൽ വൈസ് ചാൻസലർ ഇന്നലെ ആശുപത്രിയിലായിരുന്നു. ഇതിനാലാണ് വിശദീകരണം നൽകാത്തതെന്ന് വിസി അറിയിച്ചിരുന്നു. അതേസമയം റിപ്പോർട്ട് ഇന്ന് കൊടുക്കാൻ സാധ്യതയെന്ന് വൈസ് ചാൻസലറുടെ ഓഫീസ് അറിയിച്ചു.
കാലിക്കറ്റ് സര്‍വ്വകലാശാലയിലെ ചെയറായ സനാതന ധര്‍മ്മപീഠവും ഭാരതീയ വിചാരകേന്ദ്രവും ചേർന്ന് സംഘടിപ്പിച്ച സെമിനാറിലായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പങ്കെടുത്തത്. ഇതിനിടെ അധ്യക്ഷനായി എത്തിച്ചേരേണ്ടിയിരുന്ന വൈസ് ചാൻസലർ പരിപാടിയിൽ പങ്കെടുത്തില്ല. പകരം സ്വാമി ചിദാനന്ദപുരി അധ്യക്ഷനായി. വി സി വരില്ലെന്ന് സംഘാടകരെ അറിയിച്ചില്ലെന്ന് വിമർശനം ഉയർന്നു. വൈസ് ചാൻസലർ പങ്കെടുക്കാത്തതിനെ ചിദാനന്ദപുരി വിമർശിച്ചു. വി സി പങ്കെടുക്കില്ലെങ്കിൽ പ്രോ വി സിയെ വിടണമായിരുന്നുവെന്നും വിമർശനം ഉയർന്നിരുന്നു.