കോഴിക്കോട്: പ്രതിഷേധങ്ങൾക്കിടെ കാലിക്കറ്റ് സർവകലാശാലയിലെ പരിപാടിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പങ്കെടുക്കും. ഗവർണർക്കെതിരെ പ്രതിഷേധം കടുപ്പിക്കാനാണ് എസ്എഫ്ഐ തീരുമാനം. ഗവർണർക്കെതിരെ വീണ്ടും ഉയർത്തിയ ബാനറുകൾ ക്യാമ്പസിൽ നിന്ന് നീക്കില്ലെന്നാണ് പ്രവർത്തകരുടെ നിലപാട്. ക്യാമ്പസിൽ കനത്ത പൊലീസ് സന്നാഹം ഏർപ്പെടുത്തിയിരിക്കുകയാണ്. ഇന്നലെ രാത്രി വൈകിയും പ്രതിഷേധം തുടർന്നിരുന്നു. ഗവർണർക്കെതിരെ തലസ്ഥാനത്തും കറുത്ത ബാനർ കെട്ടി. സംസ്കൃത സർവകലാശാലയ്ക്ക് മുൻപിലാണ് കറുത്ത ബാനർ ഉയർത്തിയത്.
പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ നിയന്ത്രണം ഏർപ്പെടുത്തി. പ്രധാന കവാടത്തിലൂടെ വിദ്യാർത്ഥികൾക്ക് പ്രവേശനമില്ല. വിദ്യാർത്ഥികൾ മറ്റ് വഴികളിലൂടെ വേണം ക്യാംപസിൽ എത്താൻ. ഗവർണർ പങ്കെടുക്കുന്ന സെമിനാറിൽ പങ്കെടുക്കാനാവുക മുൻകൂട്ടി പാസ് ലഭിച്ചവർക്ക് മാത്രമാണ്.
എസ്എഫ്ഐ ഉയർത്തിയ ബാനറുകൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പൊലീസിനെ ഉപയോഗിച്ച് ഇന്നലെ നീക്കം ചെയ്തിരുന്നു. ബാനറുകൾ നീക്കം ചെയ്യാത്തത്തിൽ ക്ഷുഭിതനായ ഗവർണർ മലപ്പുറം എസ്പി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരോട് രൂക്ഷമായി പ്രതികരിച്ചതിന് പിന്നാലെയാണ് എസ്പി തന്നെ നേരിട്ട് ബാനറുകൾ നീക്കം ചെയ്തത്.
എന്നാൽ ക്യാമ്പസിൽ പ്രകടനവുമായെത്തിയ എസ്എഫ്ഐ പ്രവർത്തകർ വീണ്ടും ഗവർണർക്കെതിരെ ബാനറുകൾ ഉയർത്തി. ഗവർണർ പങ്കെടുക്കുന്ന സെമിനാറിൻ്റെ ഭാഗമായി ക്യാമ്പസിൽ സ്ഥാപിച്ച ഫ്ലക്സ് ബോർഡിൽ നിന്ന് കീറിയെടുത്ത ആരിഫ് മുഹമ്മദ് ഖാൻ്റെ ചിത്രവും കോലവും എസ്എഫ്ഐ പ്രവർത്തകർ കത്തിച്ചു. വിഷയത്തിൽ അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ വിസിക്ക് ഗവർണർ നിർദ്ദേശം നൽകിയിരിക്കുകയാണ്.
അതിനിടെ തിരുവനന്തപുരത്ത് ഗവർണർക്കെതിരെ നടന്ന എസ്എഫ്ഐ പ്രതിഷേധത്തിൽ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ വിശദീകരണം തേടി. കന്റോൺമെന്റ് എസിപി, സിഐ, എസ്ഐ എന്നിവരോടാണ് സുരക്ഷാ വീഴ്ചയിൽ വിശദീകരണം തേടിയത്. പ്രവർത്തകർ ഗവർണറുടെ വാഹനം ആക്രമിക്കാൻ ശ്രമിച്ചതിലാണ് നടപടി.