പത്തനംതിട്ട: കേന്ദ്ര സഹമന്ത്രി വി മുരളീധരന് രൂക്ഷ മറുപടിയുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരളത്തിന് അർഹമായ തുകയാണ് ചോദിക്കുന്നതെന്നും കേന്ദ്രമന്ത്രിയുടെ തറവാട്ടിലെ പണമല്ലെന്നും അദ്ദേഹം പ്രതികരിച്ചു. ജനങ്ങൾ നികുതി അടക്കുന്ന പണമാണ്. അത് സംസ്ഥാനത്തിന്റെ അവകാശമാണ്. കേരള സംസ്ഥാന വികസന മുടക്ക് വകുപ്പ് മന്ത്രിയാണ് വി മുരളീധരനെന്നും മന്ത്രി റിപ്പോർട്ടറിനോട് പറഞ്ഞു.
ജനിച്ചു വളർന്ന നാട് നശിച്ചു കാണാൻ അഗ്രഹിക്കുന്ന വികൃത മനസ്സിനുടമയാണ് അദ്ദേഹം. നമോ പൂജ്യ നിവാരണ പദ്ധതിയുടെ ഭാഗമായി കേന്ദ്രമന്ത്രിയായ വ്യക്തിയാണ് മുരളീധരൻ. ഗവർണറെ നിയന്ത്രിക്കുന്നതും മുരളീധരനാണ്. ഭരണഘടനാ പദവിയിൽ ഇരിക്കുന്നവർ എപ്പോൾ ഭക്ഷണം കഴിക്കണം, എപ്പോൾ മൂത്രമൊഴിക്കണം എന്നെല്ലാം നിശ്ചയിക്കുന്നത് മുരളീധരൻമാരാണ്. മുരളീധരന്റെ രാഷ്ട്രീയ സംസ്കാരമാണ് കാണിച്ചത്. അതേ രീതിയിൽ മറുപടി പറയാൻ തന്റെ പ്രസ്ഥാനം പഠിപ്പിച്ചിട്ടില്ലെന്നും മന്ത്രി തുറന്നടിച്ചു.
അമ്മായി അച്ഛൻ മുഖ്യമന്ത്രിയായത് കൊണ്ട് മന്ത്രിയായ ആളല്ല താനെന്നായിരുന്നു വി മുരളീധരന്റെ പരാമർശം. ഗവർണറെ വിരട്ടി ഓടിക്കാനുള്ള ശ്രമം സിപിഐഎമ്മിന് തന്നെ വിനയാകും. മുഹമ്മദ് റിയാസും അമ്മായി അച്ഛനും കൂടി നടത്തുന്ന വികസനം കൊണ്ട് പുറത്തിറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥയാണ്. സിപിഐഎമ്മിനെ ഇല്ലാതാക്കാൻ തന്നെയാണ് തന്റെ ശ്രമം. റിയാസ് പേടിപ്പിക്കാൻ നോക്കണ്ട. സെനറ്റ് നിയമനത്തിൽ നിയമവിരുദ്ധമായി എന്തെങ്കിലും ഉണ്ടെങ്കിൽ കോടതിയിൽ പോവട്ടെ. സെനറ്റിലേക്ക് സിപിഐഎമ്മുകാരെ മാത്രമേ നിയമിക്കാവൂ എന്നുണ്ടോ എന്നും വി മുരളീധരൻ ചോദിച്ചിരുന്നു.
ബിജെപി കേന്ദ്രത്തിൽ അധികാരത്തിലെത്തിയിട്ടും തിരഞ്ഞെടുപ്പിലൂടെ മന്ത്രിയാകാനുള്ള യോഗ്യത നേടാൻ കഴിയാത്ത ആളാണ് മുരളീധരനെന്നും അദ്ദേഹത്തെ മത്സരിപ്പിച്ചാൽ കെട്ടിവെച്ച കാശ് പോലും കിട്ടില്ലെന്ന് കേന്ദ്രത്തിലിരിക്കുന്നവർക്ക് നന്നായി അറിയാമെന്നും മന്ത്രി വി ശിവൻകുട്ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.