സുൽത്താൻ ബത്തേരി: വയനാട് വാകേരിയിലെ നരഭോജി കടുവയ്ക്കായുള്ള തിരച്ചിൽ നാലാം ദിവസത്തിലേക്ക് കടന്നെങ്കിലും കടുവ ഇപ്പോഴും കാണാമറയത്ത് തന്നെയാണ്. ഇന്നലെ പ്രദേശവാസി കടുവയെ കണ്ടിരുന്നു. 90 ഏക്കർ വന മേഖല കേന്ദ്രീകരിച്ച് വനം വകുപ്പിന്റെ മയക്കുവെടി സംഘവും ആർആർടി അംഗങ്ങളും നടത്തിയ തിരച്ചിലും ഫലം കണ്ടില്ല.
പൂതാടി പഞ്ചായത്തിലെ മൂടകൊല്ലി വാർഡിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കടുവ സാന്നിധ്യമുള്ളതിനാൽ ഇന്ന് മൂടകൊല്ലിയിലെ സ്കൂളിന് കളക്ടർ അവധി പ്രഖ്യാപിച്ചു. കടുവയ്ക്കായുള്ള തിരച്ചിൽ ഇന്ന് വീണ്ടും ആരംഭിച്ചു.വനം വകുപ്പിന്റെ അനൗൺസ്മെന്റ് വാഹനത്തിൽ പ്രദേശവാസികൾക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
കൂടുകളും ക്യാമറകളും സ്ഥാപിച്ചും ഡ്രോൺ ഉപയോഗിച്ചുള്ള തിരച്ചിലുകൾക്കുമൊടുവിലാണ് ശ്രീനാരായണപുരം 90 ഏക്കർ വനമേഖലയിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. ഇതൊടെ വനം വകുപ്പിന്റെ മയക്കുവെടി സംഘം കടുവയെ വെടിവെച്ചു പിടികൂടാനായി സ്ഥലത്തെത്തുകയായിരുന്നു.