തിരുവനന്തപുരം: ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ കഴിയാത്തത് പരിതാപകരമാണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. കൂടുതൽ അയ്യപ്പന്മാർ വരുന്നതാണ് പ്രശ്നം എന്ന വാദം തെറ്റാണ്. വരുന്നവർക്ക് സൗകര്യം ഉണ്ടാക്കുക എന്നത് സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും കടമയാണ്. അത് ചെയ്യുന്നില്ല എന്നതാണ് പ്രശ്നം. ക്രൗഡ് കൺട്രോൾ അല്ല ക്രൗഡ് മാനേജ്മെന്റ് ആണ് വേണ്ടത് എന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.
ഇപ്പോഴത്തെ സ്ഥിതി വിശേഷത്തിന് കാരണം സ്ത്രീകളും കുട്ടികളും കൂടുതൽ വരുന്നതാണെന്ന വാദത്തിൽ അർത്ഥമില്ല. നിരർത്ഥകമായ വാദങ്ങൾ ഉന്നയിച്ച് യഥാർത്ഥ പ്രശ്നങ്ങൾ മറയ്ക്കുകയാണ്. ശബരിമലയിലെ അന്നദാനം നിയന്ത്രിച്ചത് ടൂറിസം കേന്ദ്രമാക്കാൻ വേണ്ടിയാണ്. സർക്കാരിന് വാണിജ്യ താൽപര്യമാണ്. ഭക്ത ജനങ്ങൾക്ക് സൗകര്യം ഉണ്ടാക്കി കൊടുക്കുകയാണ് വേണ്ടത്. ഇത് നിഷേധിക്കുമ്പോൾ ഇടപെടേണ്ടത് മനുഷ്യാവകാശ കമ്മീഷനാണ്. മനുഷ്യത്വം ഉള്ള ഭരണാധികാരികളാണെങ്കിൽ സമാധാനം പറയണം.
പതിനെട്ടാം പടിക്ക് വീതി കൂട്ടണോ എന്ന വിഷയത്തിൽ അഭിപ്രായം പറയുന്നില്ല. അത് ആചാരവുമായി ബന്ധപ്പെട്ട പ്രശ്നമാണ്. തന്ത്രിയും മറ്റുമാണ് അക്കാര്യത്തിൽ അഭിപ്രായം പറയേണ്ടത് എന്നും കുമ്മനം രാജശേഖരൻ പ്രതികരിച്ചു.
അതേസമയം, ശബരിമല തീർത്ഥാടനത്തിന് സംസ്ഥാന സർക്കാർ നൽകുന്നത് വലിയ പ്രാധാന്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തീർത്ഥാടകർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്. വലിയ തിരക്കുണ്ടാവുമ്പോൾ ഏകോപനം ശക്തമാക്കും. നല്ല രീതിയിൽ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിച്ചു. ശബരിമലയിൽ അനിയന്ത്രിതമായ അവസ്ഥയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.