കോട്ടയം: കേന്ദ്ര സർക്കാരിനെയും യുഡിഎഫിനെയും രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസ്സിൻ്റെ ഭാഗമായി കോട്ടയത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളം മുന്നോട്ട് പോകാൻ പാടില്ല എന്ന നിലപാടാണ് ബിജെപിയും കോൺഗ്രസും പലഘട്ടങ്ങളിലും സ്വീകരിച്ചതെന്ന് പിണറായി വിജയൻ ആരോപിച്ചു. മഹാ പ്രളയ സമയത്ത് പ്രത്യേക പാക്കേജ് അനുവദിക്കേണ്ട കേന്ദ്രം അർഹമായ സഹായം പോലും നൽകിയില്ല. മറ്റ് രാജ്യങ്ങൾ കേരളത്തെ സഹായിക്കാൻ തീരുമാനിച്ചപ്പോൾ അത് കൈപ്പറ്റില്ല എന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. വിദേശ രാഷ്ട്രങ്ങളിൽ ഉള്ള മലയാളികൾ സഹായിക്കാമെന്ന് അറിയിച്ചു. അത് സ്വീകരിക്കുന്നതിനായി വിദേശത്തേക്ക് പോകാൻ ശ്രമിച്ച മന്ത്രിമാർക്ക് അനുമതി നിഷേധിച്ചു. കേരളത്തെ രക്ഷപെടാൻ അനുവദിക്കില്ലന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
കേരളം പ്രതിസന്ധി നേരിട്ട ഇത്തരം ഘട്ടങ്ങളിലും നിരവധി ഭിന്നമായ സ്വരങ്ങൾ കേരളം കേൾക്കേണ്ടി വന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. കോവിഡ് കാലത്ത് കേരളവും വലിയ സാമ്പത്തിക പ്രയാസമാണ് നേരിട്ടത്. ആ സമയത്താണ് സർക്കാർ ഉദ്യോഗസ്ഥരോട് ഒരു മാസത്തെ ശമ്പളം വായ്പ ആയി നൽകാൻ ആവശ്യപ്പെട്ടത്. അതിനോട് സഹകരിക്കില്ലെന്നാണ് യുഡിഎഫ് പ്രഖ്യാപിച്ചത്.
സംസ്ഥാനത്തിന് കിട്ടാനുള്ളത് 5632 കോടി രൂപയാണെന്ന് ചൂണ്ടിക്കാണിച്ച മുഖ്യമന്ത്രി അത് കേരളം കൈയ്യിൽ നിന്ന് എടുത്ത് ചിലവിട്ട തുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അത് തരാതിരിക്കുന്നത് കേരളത്തെ ശ്വാസം മുട്ടിക്കുന്നത് പോലെയാണ്. ഏഴ് വർഷം കൊണ്ട് കേരളത്തിന് മൂന്ന് ഇരട്ടി നഷ്ടം സംഭവിച്ചു. ജി എസ് ടി വിഹിതം കണക്കുകൾ വ്യക്തമാക്കാതെ നിഷേധിച്ചു. ഒരു ലക്ഷത്തി അഞ്ഞൂറ്റി പതിനാറ് കോടി രൂപയാണ് കേരളത്തിന് ജിഎസ്ടി വിഹിതമായി കിട്ടാനുള്ളത്. അത് കിട്ടാതിരിക്കുമ്പോളാണ് കോൺഗ്രസിലും കേരള വിരോധ മനസ് രൂപപ്പെടുന്നത്. അതിന്റെ ഭാഗമായാണ് എംപി മാർ നിവേദനത്തിൽ ഒപ്പിടാതിരിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കോൺഗ്രസ് കേന്ദ്രത്തെ കുറ്റപ്പെടുത്താൻ തയ്യാറല്ല. കോൺഗ്രസിന് കേന്ദ്രത്തെ ശക്തമായി എതിർക്കാൻ എന്തുകൊണ്ട് കഴിയുന്നില്ലെന്നും മുഖ്യമന്ത്രി ചോദിച്ചു.
പ്രതിസന്ധികൾക്കിടയിൽ കേരള കൈവരിച്ച നേട്ടങ്ങളും മുഖ്യമന്ത്രി എടുത്തുപറഞ്ഞു. ദേശീയ പാതാ നടക്കില്ലന്ന് ഇപ്പോൾ ആരും ചിന്തിക്കുന്നില്ല. ഗെയിൽ പെപ്പ് ലൈൻ കേരളത്തിന്റെ അടുക്കളകളിൽ എത്തി. ഇടമൺ - കൊച്ചി പവർ ലൈനിലൂടെ വൈദ്യുതി പ്രവഹിക്കുന്നു. സമസ്ത മേഖലകളിലും നിരവധി മാറ്റങ്ങളാണ് കേരളത്തിൽ സംഭവിച്ചത്. 2016 ന് ശേഷം ഒട്ടേറെ ബഹുരാഷ്ട്ര കമ്പനികൾ കേരളത്തെ തേടി എത്തി
ശബരിമല വിഷയം ചൂണ്ടിക്കാണിച്ച് കേരളത്തെ അപകീർത്തിപ്പെടുത്താൻ കോൺഗ്രസ് എന്തൊക്കെ ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. ശബരിമലയെ കുറച്ച് തെറ്റായ പ്രചരണങ്ങൾ നടത്തുന്നത് അതിൻ്റെ ഭാഗം. വർഗീയതയോട് വീട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കാൻ കോൺഗ്രസിന് ആകുന്നില്ല. വർഗീയതയക്കെതിരെ കോൺഗ്രസിന്റെ ശബ്ദം പൊങ്ങുന്നില്ല. രാമക്ഷേത്രത്തിന്റെ ക്രഡിറ്റ് മുഴുവനായും രാജീവ് ഗാന്ധിക്കുള്ളതാണ് എന്നാണ് കോൺഗ്രസ് പറയുന്നത്. മണിപ്പൂരിൽ അക്രമകാരികൾക്ക് ഒപ്പം എന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചത്. മനതനിരപേക്ഷതയെ സംരക്ഷിക്കുന്നതിനുള്ള ശബ്ദം അത് കൊണ്ടാണ് ലോക്‌സഭയിൽ ഉയരാതിരുന്നത്. അതിൻ്റെ ഭാഗമായാണ് തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടത്.
പ്രതിപക്ഷത്തിന്റെ ബഹിഷ്കരണത്തിന് എതിരെ ജനങ്ങൾ വാശിയോടെ അണിനിരക്കുന്നു. സർക്കാരിനോട് ധൈര്യമായി മുന്നോട്ട് പോകാനുള്ള സന്ദേശമാണ് ജനങ്ങൾ നൽകുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.