സുല്‍ത്താന്‍ ബത്തേരി: വയനാട് വാകേരിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പ്രജീഷിന്റെ കുടുംബത്തിന് ചുരുങ്ങിയത് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ടി സിദ്ദിഖ് എംഎൽഎ. പ്രദേശത്തുള്ള പരിപാലിക്കാത്ത സ്വകാര്യ എസ്റ്റേറ്റുകൾ ദുരന്ത നിവാരണ നിയമപ്രകാരം പിടിച്ചെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫെൻസിങ്ങുകൾ പൂർത്തീകരിക്കാൻ നടപടി സ്വീകരിക്കണമെന്നും ടി സിദ്ദിഖ് വ്യക്തമാക്കി.
യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്തിയ കടുവയ്ക്കായുള്ള തിരച്ചിൽ വനം വകുപ്പ് ആരംഭിച്ചിട്ടുണ്ട്. മൂന്ന് സംഘമായി തിരിഞ്ഞാണ് പരിശോധന. ആർആർടിയും വനം വകുപ്പുജീവനക്കാരുമാണ് മേഖലയിൽ കടുവയ്ക്കായി തിരച്ചിൽ നടത്തുന്നത്. കടുവയെ പിടികൂടാൻ പ്രദേശത്ത് കൂടുതൽ ക്യാമറകൾ സ്ഥാപിക്കും.
കഴിഞ്ഞ ദിവസമാണ് വയനാട് സ്വദേശി പ്രജീഷ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ബന്ധുക്കൾ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ തോട്ടത്തിലേക്കിറങ്ങിയ ആളെ ഉച്ചകഴിഞ്ഞും കാണാത്തതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കടുവ പകുതിയോളം ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം.