മൂവാറ്റുപുഴ: ടി പി ചന്ദ്രശേഖരൻ വധക്കേസിൽ സിപിഐഎമ്മിനും ഊരാളുങ്കൽ സൊസൈറ്റിക്കെതിരെയും ആരോപണവുമായി മുസ്ലിംലീഗ് നേതാവ് കെ എം ഷാജി. ടി പി ചന്ദ്രശേഖരൻ കൊല്ലപ്പെടാൻ കാരണം ഊരാളുങ്കൽ പിടിച്ചെടുക്കുമോയെന്ന ഭയമാണ്. ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ ഊരാളുങ്കൽ സൊസൈറ്റി പിടിച്ചെടുത്താൽ കേരളത്തിലെ സിപിഐഎം നേതാക്കളുടെ കള്ളപ്പണത്തിന്റെ സ്രോതസ്സ് വെളിപ്പെടുമെന്ന ഭയമാണു കൊലപാതകത്തിലേക്ക് നയിച്ചതെന്നും കെ എം ഷാജി ആരോപിച്ചു. മൂവാറ്റുപുഴയിൽ യുഡിഎഫ് സംഘടിപ്പിച്ച കുറ്റവിചാരണ സദസ്സിലാണു ഷാജിയുടെ വെളിപ്പെടുത്തൽ.
ചന്ദ്രശേഖരൻ കൊല്ലപ്പെടുന്നതിന് ദിവസങ്ങൾക്ക് മുമ്പ് സിപിഐഎം നേതാക്കൾ അദ്ദേഹവുമായി ചർച്ച നടത്തിയത് ഊരാളുങ്കൽ സൊസൈറ്റിയിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെടാനായിരുന്നു. ചന്ദ്രശേഖരൻ വധക്കേസിൽ സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനിൽ നിന്ന് അന്വേഷണം മുകളിലേക്ക് പോയാൽ മുഖ്യമന്ത്രിയടക്കം മറുപടി പറയേണ്ടി വരുമായിരുന്നു. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥരുടെ സഹായത്തോടെ കേസിന്റെ അന്വേഷണം പി മോഹനനിൽ നിർത്താൻ ചില കളികളിലൂടെ സിപിഐഎമ്മിനു കഴിഞ്ഞുവെന്നും ഷാജി ആരോപിച്ചു.
ഈ വെളിപ്പെടുത്തലിലൂടെ തനിക്ക് എന്തു സംഭവിക്കുമെന്നുളള നല്ല ബോധ്യത്തോടെയാണു പറയുന്നത്. ഊരാളുങ്കൽ ഒരു ചെറിയ മീനല്ല എന്നും ഷാജി പറഞ്ഞു.