കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തെളിവായ മെമ്മറി കാര്‍ഡ് പരിശോധിച്ച സംഭവത്തിൽ വിചാരണ കോടതിക്ക് അതിജീവിത കത്ത് നൽകിയേക്കും. സംഭവം ഗൗരവത്തോടെ അന്വേഷിക്കണമെന്ന് അതിജീവിത ആവശ്യപ്പെടും. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് അതിജീവിതയുടെ നീക്കം. മെമ്മറി കാർഡ് പരിശോധിച്ച സംഭവത്തിൽ ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ജില്ലാ സെഷൻസ് കോടതി അന്വേഷിക്കാനാണ് കോടതി നിർദ്ദേശം നൽകിയത്. ഒരു മാസം സമയമാണ് അന്വേഷണത്തിന് അനുവദിച്ചിരിക്കുന്നത്.
കോടതി കസ്റ്റഡിയിലിരിക്കെയാണ് മെമ്മറി കാർഡ് പരിശോധിച്ചത്. ഇത് നിയമ വിരുദ്ധമാണെന്നും ഹൈക്കോടതി കണ്ടെത്തിയിരുന്നു. വിചാരണ കോടതിയിലാണ് വിവോ ഫോണിൽ മെമ്മറി കാർഡ് ഉപയോഗിച്ചത്. മെമ്മറി കാർഡ് ഉപയോഗിച്ച വിവോ ഫോൺ ഉടമയിലേക്കും അന്വേഷണമുണ്ടാകും. വിചാരണ കോടതിയിൽ മെമ്മറി കാർഡ് പരിശോധിച്ചത് നിയമം ലംഘിച്ചാണ്. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ മെമ്മറി കാർഡ് പരിശോധിച്ചത് വിൻഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ്, ജില്ലാ പ്രിൻസിപ്പാൾ സെഷൻസ് കോടതിയിൽ ആൻഡ്രോയിഡ് മൊബൈൽ ഫോണിലും. ഈ മൊബൈൽ ഫോണുകൾ കണ്ടെത്താൻ പോലീസ് സഹായം തേടേണ്ടി വരും. മെമ്മറി കാർഡ് ഉപയോഗിച്ച മൊബൈൽ കണ്ടെത്താൻ കോടതി പൊലീസ് സഹായം തേടിയേക്കും.
അതേസമയം കേസിലെ പ്രതി ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹർജിയിൽ ഹൈക്കോടതി ഇന്ന് കേസിലെ എട്ടാം പ്രതി ദിലീപിൻ്റെ വാദം കേൾക്കും. ദിലീപിൻ്റെ അഭിഭാഷകൻ്റെ സൗകര്യം പരിഗണിച്ചാണ് സിംഗിൾ ബെഞ്ച് വാദം കേൾക്കുന്നത് ഇന്നത്തേക്ക് മാറ്റിയത്.ദിലീപ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചുവെന്നും സാക്ഷികളെ സ്വാധീനിച്ചുവെന്നും ആണ് ക്രൈംബ്രാഞ്ചിന്റെ ആക്ഷേപം. തെളിവുകള്‍ പരിശോധിക്കാതെയാണ് ക്രൈംബ്രാഞ്ചിന്റെ അപേക്ഷയില്‍ വിചാരണ കോടതി തീരുമാനമെടുത്തത്, ശബ്ദ സന്ദേശങ്ങള്‍ കോടതി പരിഗണിച്ചില്ല, ഹര്‍ജി തള്ളിയ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി വിധി നിയമ വിരുദ്ധമാണ് എന്നുമായിരുന്നു സർക്കാരിൻ്റെ വാദം.