കോട്ടയം: എൽഡിഎഫ് ഇന്ത്യൻ രാഷ്ട്രീയത്തിന് വഴി കാട്ടുന്ന കൂട്ടായ്മയാണെന്ന് ബിനോയ് വിശ്വം. സിപിഐ സംസ്ഥാന സെക്രട്ടറിയുടെ ചുമതല ലഭിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തമാണ്. സംസ്ഥാന കൗൺസിൽ അംഗീകാരം നൽകുമെന്ന് പ്രതീക്ഷിക്കുന്നു. മഹാരഥൻമാർ ഇരുന്ന കസേരയിൽ ഇരിക്കാൻ അവരുടെയത്ര യോഗ്യനല്ല താനെന്നും എന്നാൽ കഴിവിനൊത്ത് പ്രവർത്തിക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
എൽഡിഎഫിനെ വിമർശിച്ചിട്ടുണ്ട്. മുന്നണിയെ ദുർബലപ്പെടുത്താനായിരുന്നില്ല, ശക്തിപ്പെടുത്താനായിരുന്നു ആ വിമർശനങ്ങൾ. എൽഡിഎഫിന്റേതല്ലാത്ത താത്പര്യമൊന്നും സിപിഐക്കില്ല. ഇന്ത്യൻ ജനാധിപത്യത്തിന്റെ പ്രകാശഗോപുരമാണ് എൽഡിഎഫ്. കമ്മ്യൂണിസ്റ്റ് പാർട്ടിയെയും ഇടതുപക്ഷത്തെയും ശക്തിപ്പെടുത്തണം. എൽഡിഎഫാണ് ശരി, അതിൽ സിപിഐഎം - സിപിഐ ബന്ധം നിർണായകമാണ്. ആ ബന്ധം ഊട്ടിയുറപ്പിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
പാർട്ടിയെ ശക്തിപ്പെടുത്തി മുന്നോട്ടു പോകാൻ ബിനോയ് വിശ്വത്തിന് കഴിയുമെന്ന് ദേശീയ സെക്രട്ടറി ഡി രാജ പറഞ്ഞു. സംഘാടകനെന്ന നിലയിൽ കരുത്തുറ്റ നേതാവാണ് ബിനോയ് വിശ്വം. മറ്റൊരു പേരും ചർച്ചയിൽ വന്നില്ലെന്നും ഡിസംബർ 28 ന് ചേരുന്ന സംസ്ഥാന കൗൺസിൽ തീരുമാനത്തിന് അംഗീകാരം നൽകുമെന്നും ഡി രാജ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കാനത്തിന്റെ വിയോഗം കനത്ത നഷ്ടമെന്നും അദ്ദേഹം തൊഴിലാളിവർഗത്തിനായി നിലകൊണ്ട നേതാവാണെന്നും ഡി രാജ കൂട്ടിച്ചേർത്തു.
കാനം രാജേന്ദ്രന്റെ വിയോഗത്തെ തുടർന്നാണ് ബിനോയ് വിശ്വത്തിന് സിപിഐ സംസ്ഥാന സെക്രട്ടറിയുടെ ചുമതല നൽകിയത്. കോട്ടയത്ത് ചേർന്ന സംസ്ഥാന എക്സിക്യൂട്ടിവിലാണ് തീരുമാനം. തീരുമാനം ഐകകണ്ഠേനയെന്നും സംഘാടകനെന്ന നിലയിൽ കരുത്തുറ്റ നേതാവാണ് ബിനോയ് വിശ്വമെന്നും ദേശീയ സെക്രട്ടറി ഡി രാജ പറഞ്ഞു.