കുസാറ്റ് ദുരന്തം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

സര്‍വകലാശാലയിലെ സുരക്ഷാ വീഴ്ച ആരോപിച്ച് മനുഷ്യാവകാശ കമ്മീഷന് പരാതി ലഭിച്ചിരുന്നു.
കുസാറ്റ് ദുരന്തം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ തിക്കിലും തിരക്കിലും പെട്ട് നാലു പേര്‍ മരിക്കാനിടയായ സാഹചര്യത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. വിശദമായി പരിശോധിച്ച് രണ്ടാഴ്ചക്കകം അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. സുരക്ഷാ വീഴ്ച അടക്കം പരിശോധിക്കണമെന്നും നിര്‍ദേശമുണ്ട്.

ആലുവ റൂറല്‍ എസ് പിക്കും കൊച്ചി സര്‍വകലാശാലാ രജിസ്ട്രാര്‍ക്കുമാണ് കമ്മീഷന്‍ അംഗം വി കെ ബീനാകുമാരി നോട്ടീസയച്ചത്. സര്‍വകലാശാലയിലെ സുരക്ഷാ വീഴ്ച ആരോപിച്ച് മനുഷ്യാവകാശ കമ്മീഷന് പരാതി ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടി.

ദുരന്തത്തില്‍ സര്‍ക്കാര്‍ ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊലീസ് ഫോറന്‍സിക് സംഘം ഉള്‍പ്പെടെ ദുരന്തം ഉണ്ടായ സ്ഥലത്തെത്തി ഇന്നലെ പരിശോധന നടത്തിയിരുന്നു. സംഗീത നിശയുടെ സംഘാടനത്തില്‍ പിഴവുണ്ടായിട്ടുണ്ടോയെന്ന് സര്‍വകലാശാലയും അന്വേഷണം ആരംഭിച്ചു. സര്‍വകലാശാല സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ റിപ്പോര്‍ട്ട് ഉടന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന് സമര്‍പ്പിക്കും.

ശനിയാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് കുസാറ്റ് ടെക് ഫെസ്റ്റിനിടെ അപകടമുണ്ടായത്. ഗായിക നിഖിത ഗാന്ധിയുടെ ഗാനമേള ഫെസ്റ്റ് നടക്കാനിരിക്കെ മഴ പെയ്തതോടെ ആളുകള്‍ വേദിയിലേക്ക് ഇരച്ചുകയറുകളും തിക്കിലും തിരക്കിലും പെട്ട് അപകടമുണ്ടാകുകയുമായിരുന്നു. തിരക്കില്‍ താഴെ വീണവരുടെ മുകളിലേക്കായി മറ്റുള്ളവരും വീഴുകയും വീണുകിടന്നവര്‍ക്ക് ചവിട്ടേല്‍ക്കുകയും ചെയ്തു. ഇത് മരണത്തിന് കാരണമാകുകയുമായിരുന്നു. ശ്വാസം മുട്ടിയാണ് നാല് പേരും മരിച്ചതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com