തിരുവനന്തപുരം: നവകേരള സദസ്സിന് പണം നൽകണമെന്ന ഉത്തരവിന്‍റെ പശ്ചാത്തലത്തില്‍ പഞ്ചായത്ത് ഉദ്യോഗസ്ഥർക്കെതിരെ കടുത്ത പ്രതികരണവുമായി യുഡിഎഫ് കൺവീനർ എം എം ഹസൻ. ഭരണ സമിതിയുടെ അനുമതിയില്ലാതെ പണം നൽകിയാൽ പഞ്ചായത്ത് സെക്രട്ടറി ഭാവിയിൽ ഭവിഷ്യത്ത് അനുഭവിക്കേണ്ടിവരുമെന്ന് അദ്ദേഹം താക്കീത് നല്‍കി. പെന്‍ഷന്‍ പറ്റുമ്പോൾ എൽഡിഎഫാണ് ഭരിക്കുക എന്ന് കരുതരുത് എന്നും എം എം ഹസൻ പറഞ്ഞു.
യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധത്തിനിടയിൽ അക്രമം നടന്നില്ലെന്നും ബസിന് മുന്നിൽ ചാടിയവരുടെ ജീവൻ രക്ഷിക്കാനാണ് ശ്രമിച്ചതെന്നുമുളള മുഖ്യമന്ത്രിയുടെ പ്രസ്താവനെയെ എം എം ഹസൻ വിമർശിച്ചു. അത്തരത്തിൽ ഒരു പ്രസ്താവനയ്ക്ക് കാരണം മുഖ്യമന്ത്രിയുടെ ക്രിമിനൽ മനസ്സാണ്. ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി കലാപത്തിന് ആഹ്വാനം ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ വ്യാജ ഐഡി കാര്‍ഡ് ഉപയോഗിച്ചു എന്ന വിഷയത്തില്‍ ഒരു തെറ്റും ചെയ്തിട്ടില്ല എന്നാണ് രാഹുൽ മാങ്കൂട്ടം പറഞ്ഞിരിക്കുന്നത്. രാഹുലിനെ അവിശ്വസിക്കേണ്ടതില്ല. യൂത്ത് കോൺഗ്രസ് അധ്യക്ഷനെ ടാർഗറ്റ് ചെയ്തിരിക്കുകയാണ്. ഒരു പൊളിറ്റിക്കൽ ടാർഗറ്റിനും രാഹുല്‍ മാങ്കൂട്ടത്തിലിനെ വിട്ടു കൊടുക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ തെളിവുണ്ടായിരുന്നെങ്കിൽ എന്തിന് കോടതി ജാമ്യം നൽകിയെന്നും എം എം ഹസൻ ചോദിച്ചു.