പത്തനംതിട്ട: ക്ഷേത്രപ്രവേശന ദിനാചരണവുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് പുറത്തിറക്കിയ വിവാദ നോട്ടീസുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരോട് വിശദീകരണം തേടുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ. നോട്ടീസിൽ പ്രതിപാദിച്ച ആശയങ്ങളുമായി ദേവസ്വം ബോർഡിന് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്ര പ്രവേശനം ആരുടെയും ഔദാര്യമായിരുന്നില്ല. സമൂഹത്തിലെ എല്ലാ മേഖലയിലെയും ജനവിഭാഗങ്ങൾ ധീരമായി പോരാടി നേടിയെടുത്ത അവകാശമാണ്. എല്ലാ വിഭാഗം ജനങ്ങളും ആ സമരത്തില്‍ അണിനിരന്നിട്ടുണ്ട്.
അത്തരത്തില്‍ ധീരമായ പോരാട്ടത്തിലൂടെ നേടിയെടുത്ത അവകാശം തെറ്റായി വ്യാഖ്യാനിക്കപ്പെടാൻ നോട്ടീസ് ഇടയാക്കിയതിനാലാണ് പിൻവലിച്ചത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ 50-ാം വാർഷികത്തോടനുബന്ധിച്ചാണ് ചിത്തിര തിരുനാൾ രാജാവിന്റെ പ്രതിമ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് സ്ഥാപിതമായത്. ദീർഘനാളായി മോശമായി കിടക്കുന്ന അവസ്ഥയിലായിരുന്നു പ്രതിമയും പരിസരവും. അത് നവീകരിച്ച് 87-ാം വാർഷികത്തോടനുബന്ധിച്ച് നല്ലനിലയിൽ നിലനിർത്തുകയെന്നത് മാത്രമാണ് ദേവസ്വം ബോർഡ് ഉദ്ദേശിച്ചത്. എന്നാൽ, ഇതുസംബന്ധിച്ച നോട്ടീസിലെ ആശയങ്ങൾ തെറ്റായി വ്യാഖ്യാനിക്കാൻ ഇടയായതായും അനന്തഗോപന്‍ പറഞ്ഞു.
തിരുവിതാംകൂർ മുൻ രാജകുടുംബത്തോടുള്ള രാജഭക്തി നിറഞ്ഞ നിരവധി പരാമർശങ്ങളാണ് വിമർശനങ്ങൾക്ക് വഴിയൊരുക്കിയത്. ഗൗരി ലക്ഷ്മി ഭായ്, ഗൗരി പാർവ്വതി ഭായ് എന്നിവർ തിരുവിതാംകൂറിൻ്റെ രാജ്ഞിമാരാണ്. ക്ഷേത്ര പ്രവേശനം സനാതന ഹിന്ദുക്കളെ ഉദ്ബോധിപ്പിക്കാൻ വേണ്ടിയാണ്. ചിത്തിര തിരുനാൾ അറിഞ്ഞു നൽകിയതാണ് ക്ഷേത്ര പ്രവേശനം എന്നിങ്ങനെ നോട്ടീസിൽ ഉടനീളം നിറഞ്ഞു നിൽക്കുന്നത് അടിമുടി രാജ ഭക്തിയായിരുന്നു. നോട്ടീസിൻ്റെ ഉള്ളടക്കത്തിലെ ഗുരുതരമായ തെറ്റ് യാദൃശ്ചികമെന്നായിരുന്നു ഇത് പുറത്തിറക്കിയ പുരാവസ്തു സാംസ്കാരിക വിഭാഗം ഡയറക്ടർ ബി മുരളീധരൻ നായരുടെ പക്ഷം. നോട്ടീസിനെതിരെ ഭരണ പ്രതിപക്ഷ വ്യത്യാസം ഇല്ലാതെ വിമർശനം ഉയർന്നിരുന്നു.