പാലിയേക്കര: കരാർ കമ്പനിയ്ക്ക് പകരം പാലിയേക്കര ടോൾ പ്ലാസയിൽ ടോൾ പിരിക്കുന്നത് മറ്റൊരു കമ്പനി. ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ കമ്പനിക്കായിരുന്നു കരാർ. എന്നാൽ ആറ് മാസമായി നാഗ്പുർ ആസ്ഥാനമായ ആഷ്മി റോഡ് കരിയേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ടോൾ പിരിച്ചുകൊണ്ടിരിക്കുന്നത്. സംഭവത്തിൽ ജില്ല കളക്ടർ വിശദീകരണം തേടി.
എൻഎച്ച്എഐ പ്രോജക്ട് ഡയറക്ടർക്കാണ് കളക്ടർ നടപടിയാവശ്യപ്പെട്ട് കത്ത് നൽകിയത്. പുതിയ കമ്പനി അനധികൃതമായി ടോൾപിരിവ് നടത്തുന്നുവെന്ന് ജില്ലാ കോൺഗ്രസ് നേതൃത്വം മന്ത്രിക്കും കളക്ടർക്കും പരാതി നൽകിയിരുന്നു. പരാതി ലഭിച്ചതിനെ തുടർന്നാണ് കളക്ടർ ദേശീയപാത അതോറിറ്റിക്ക് കത്ത് നൽകിയത്.
ആറുമാസമായി പുതിയ കമ്പനിയുടെ പേരുവെച്ച ബോർഡ് ടോൾ പ്ലാസയിൽ പ്രദർശിപ്പിച്ചിരുന്നു. പരാതിയായതോടെ ടോൾ പ്ലാസ അധികൃതർ ഈ ബോർഡ് മറച്ചുവെയ്ക്കുകയും ചെയ്തു. കരാറിലെ വ്യവസ്ഥ 32 പ്രകാരം കമ്പനിയെ കരാറിൽനിന്ന് നീക്കാവുന്ന കുറ്റമാണ് നടന്നിരിക്കുന്നതെന്ന് ഡിസിസി വൈസ് പ്രസിഡന്റ് ജോസഫ് ടാജറ്റ് പറഞ്ഞു. വിഷയത്തിൽ കളക്ടർ കൈകൊണ്ട നടപടി സ്വാഗതാർഹമാണ്. പരാതി അവഗണിക്കുന്ന പൊതുമരാമത്ത് മന്ത്രിയുടെ നിലപാട് പ്രതിഷേധാർഹമാണ്. കേന്ദ്ര-സംസ്ഥാന മന്ത്രിമാർ, ദേശീയപാത അതോറിറ്റി ഡയറക്ടർ, കളക്ടർ എന്നിവർക്കും പരാതി നൽകിയിട്ടുണ്ടെന്നും ടാജറ്റ് പറഞ്ഞു.